Image

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

പി പി ചെറിയാൻ Published on 15 April, 2026
കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

കരോൾട്ടൺ  (ടെക്സസ്): അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായും ശ്രദ്ധേയനായ അദ്ദേഹം, നഗരത്തിന്റെ വിപുലമായ വികസന പദ്ധതികൾ മുൻനിർത്തിയാണ് ജനങ്ങളെ സമീപിക്കുന്നത്.

താൻ തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ തോമസ് ചെള്ളേത്ത് തന്റെ മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടുണ്ട്:

കാരൾട്ടണിൽ ഒരു കൗണ്ടി ഹോസ്പിറ്റൽ (സൂപ്പർ സ്പെഷ്യാലിറ്റി) സ്ഥാപിക്കുക, റോഡ് ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പാർക്കുകളുടെ വിപുലീകരണം നടപ്പിലാക്കുകയും ചെയ്യുക, കുറഞ്ഞ വരുമാനക്കാർക്കായി വീട് വയ്‌ക്കാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക, യൂട്ടിലിറ്റി ബില്ലുകളിലും ടാക്സിലും കുറവ് വരുത്തുക, നഗരത്തിലെ പൊതു സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക.

സ്പോർട്സ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വിപുലീകരണവും അദ്ദേഹം ഉറപ്പു നൽകുന്നു.

കേരളത്തിൽ കോളേജ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു  പ്രവേശിച്ച തോമസ് ചെള്ളേത്ത്, ബോംബെയിൽ നിന്നു ഇലക്ട്രോണിക്സിൽ ഡിപ്ലോമയും ബഹ്‌റൈനിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും നേടി. ബഹ്‌റൈനിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം 2004-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഷിക്കാഗോയിൽ താമസമാക്കിയ ശേഷം 2007-ൽ ഡാലസിലെ കാരൾട്ടണിലേക്ക് മാറി.

ടാറ്റാ കൺസൾട്ടൻസി, ഇൻഫോസിസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച പരിചയസമ്പത്തുമുള്ള അദ്ദേഹം 'ടെക്സാൻ പ്രോ ബിൽഡേഴ്സ് എൽഎൽസി' എന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തിവരുന്നു.

വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബൽ ട്രഷററാണ്. 70-ഓളം സഭകളുടെ കൂട്ടായ്മയായ  ഡാലസ് സിറ്റി വൈഡ് ഫെല്ലോഷിപ്പ് ട്രസ്റ്റിയുമാണ്.

ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായ മൈ ഷീപ്പ് ഇന്റർനാഷണൽ എന്ന സംഘടനയുടെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

മലയാളികൾക്ക് പുറമെ നോർത്ത് ഇന്ത്യൻ, സ്പാനിഷ് വംശജരുടെയും പിന്തുണ തനിക്കുണ്ടെന്ന് തോമസ് ചെള്ളേത്ത് അവകാശപ്പെടുന്നു. കാരൾട്ടണിലെ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് നഗരത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക