
മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിക്കാൻ ഇനി അധിക സമയമില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച പ്രഖ്യാപിച്ചു. പാക്കിസ്ഥാനിൽ യുഎസ്-ഇറാൻ ചർച്ച വീണ്ടും ആരംഭിക്കുമെന്നു പറഞ്ഞതിനു പിന്നാലെയാണിത്.
ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ ട്രംപ് സമാധാനത്തെ കുറിച്ചു ഉയർന്ന ശുഭപ്രതീക്ഷയാണ് സൂചിപ്പിച്ചത്. "യുദ്ധം വൈകാതെ തീരുമെന്നാണ് ഞാൻ കരുതുന്നത്. ഞാൻ അങ്ങിനെയാണ് കാണുന്നത്."
യുഎസ് തന്ത്രപരമായി ശക്തമായ നിലയിലാണെന്നു ട്രംപ് പറഞ്ഞു. "ഞാൻ വിചാരിച്ചാൽ ഇറാൻ തകരും, ആ രാജ്യം പുനർനിർമിക്കാൻ അവർക്കു 20 വർഷം വേണ്ടിവരും. പക്ഷെ നമ്മൾ ചർച്ചകൾ ഉപേക്ഷിച്ചിട്ടില്ല. കാത്തിരുന്നു കാണാം."
ടെഹ്റാന് യുദ്ധം തീരണമെന്നു അതിയായ ആഗ്രഹമുണ്ടെന്നു ട്രംപ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനാണ് ചർച്ചകളുടെ ചുമതല. ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്ണർ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവർ സംഘത്തിലുണ്ട്. പാക്കിസ്ഥാനിൽ നടന്ന ചർച്ച പരാജയപ്പെട്ടെങ്കിലും അവർ ഇറാൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു.
പുതിയ രണ്ടു വ്യവസ്ഥകൾ
അടുത്ത ചർച്ചയ്ക്കു മുന്നോടിയായി പുതിയ രണ്ടു വ്യവസ്ഥകൾ യുഎസ് ഉന്നയിച്ചിട്ടുണ്ടെന്നു ഇസ്രയേലി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഒന്ന്, ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായും തുറന്നിടണം. ഇറാൻ ഹോർമുസിൽ കപ്പലുകൾ തടഞ്ഞാൽ അവരുടെ കപ്പലുകൾ തടയുക എന്നതാണു യുഎസ് നയം.
രണ്ടാമത്, യുഎസ് സംഘത്തിനു കരാർ പൂർത്തിയാക്കാൻ ഇറാന്റെ വരേണ്യ സേന ഐ ആർ ജി സിയിൽ നിന്നു പൂർണ അനുമതി വേണം. ഇറാൻ ഭരണകൂടത്തിലെ എല്ലാ ഉന്നതരും കരാറിനോടു യോജിച്ചിരിക്കണം.
Trump says war with Iran "close to over"