
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിലൂടെ ചർച്ച നടത്തി. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തിൽ മേഖലയിലെ സമാധാനശ്രമങ്ങളും ഉഭയകക്ഷി ബന്ധവും പ്രധാന വിഷയങ്ങളായി. ആഗോള ഊർജ്ജ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തുറന്നും നിലനിർത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കപ്പൽ ഗതാഗതം തടസ്സപ്പെടാതിരിക്കാൻ സംയുക്ത നീക്കങ്ങൾ വേണമെന്ന് ചർച്ചയിൽ ധാരണയായി.
സംഭാഷണത്തിനിടെ "ഞങ്ങൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു" എന്ന് ട്രംപ് മോദിയോട് പറഞ്ഞതായി യു.എസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. ഇരു നേതാക്കളും തമ്മിലുള്ള ഊഷ്മളമായ വ്യക്തിബന്ധം ഈ സംഭാഷണത്തിലും പ്രതിഫലിച്ചു.
ഇസ്ലാമബാദിൽ നടന്ന യു.എസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ഫോൺ കോൾ നടന്നത്. പശ്ചിമേഷ്യയിൽ ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെ അമേരിക്ക സ്വാഗതം ചെയ്തു.
അതേസമയം ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം 40 മിനിറ്റോളം നീണ്ടുനിന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2026-ൽ ഇത് മൂന്നാം തവണയാണ് ഇരു നേതാക്കളും സംസാരിക്കുന്നത്. ഫെബ്രുവരിയിലും മാർച്ചിലും ഇവർ ചർച്ചകൾ നടത്തിയിരുന്നു.