
വാഷിങ്ടൺ: പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണ്ണായക നീക്കവുമായി അമേരിക്കയും ഇറാനും വീണ്ടും ചർച്ചയുടെ മേശയിലേക്ക്. വ്യാഴാഴ്ച മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ചർച്ചകൾ ആരംഭിച്ചേക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇസ്ലാമാബാദിലെ ചർച്ചകൾ അന്തിമ തീരുമാനമില്ലാതെയാണ്. അവസാനിച്ചതെങ്കിലും, അമേരിക്കയുടെ മുൻഗണനകൾ വ്യക്തമാക്കാൻ സാധിച്ചുവെന്നും ചർച്ചകൾ ഗുണകരമായിരുന്നുവെന്നും വാൻസ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ചർച്ചയുടെ കൃത്യമായ സ്ഥലമോ അജണ്ടയോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉന്നതതല പ്രതിനിധികൾ ഇതിൽ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചർച്ചകൾ വിജയകരമായാൽ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയ്ക്ക് വലിയൊരു പരിഹാരമാകുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. പന്ത് ഇപ്പോൾ ഇറാന്റെ കോർട്ടിലാണെന്നും വാൻസ് കൂട്ടിച്ചേർത്തു.