
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും വിജയത്തിന്റെ പൂർണ്ണമായ ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നൂറ് സീറ്റുകൾ എന്ന ലക്ഷ്യത്തോടെയാണ് മുന്നണി പ്രവർത്തിച്ചത്. കേരളത്തിലെ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധിയും ഖാർഗെയും ചേർന്ന് ഉണ്ടാക്കിയെടുത്ത ഐക്യവും ഓരോ ഘട്ടത്തിലുമുള്ള അവരുടെ കൃത്യമായ നിരീക്ഷണവുമാണ് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടുണ്ട്. പുതിയൊരു സർക്കാർ വരണമെന്ന ജനങ്ങളുടെ ആഗ്രഹം വോട്ടെടുപ്പിൽ പ്രകടമാണ്. പ്രചാരണ സമിതി ചെയർമാൻ എന്ന നിലയിൽ എല്ലാ ദേശീയ നേതാക്കളെയും അണിനിരത്തി മികച്ച രീതിയിലുള്ള ആധുനിക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും പാർട്ടിയിൽ ഇതിനെച്ചൊല്ലി യാതൊരു വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളോ തർക്കങ്ങളോ നിലവിലില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ സിപിഎം -എസ്ഡിപിഐ- പിഡിപി കൂട്ടുകെട്ടാണ് ഉണ്ടായതെന്ന് ആരോപിച്ച ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചു. രണ്ട് വോട്ടിന് വേണ്ടി ഏത് ചെറ്റത്തരവും കാണിക്കാൻ മടിയില്ലെന്ന് പിണറായി തെളിയിച്ചിരിക്കുകയാണ്. വർഗീയ ശക്തികളുമായുള്ള ഇടതുപക്ഷത്തിന്റെ ഈ അവിശുദ്ധ സഖ്യം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അംഗീകരിക്കില്ലെന്നും യുഡിഎഫ് വൻ വിജയം കൊയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.