Image

എഫ്‌സിആര്‍എ നിയമഭേദഗതി കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ് : ക്രൈസ്തവ സഭയെ സംരക്ഷിക്കാന്‍ ഞാനും എൻ്റെ പാര്‍ട്ടിയും എന്നും ഉണ്ടാകും, രാഷ്ട്രീയത്തിനപ്പുറം എൻ്റെ സഭ കൂടിയാണത് ; ഷോണ്‍ ജോര്‍ജ്

Published on 13 April, 2026
എഫ്‌സിആര്‍എ നിയമഭേദഗതി കൊണ്ടുവന്നത്  മന്‍മോഹന്‍ സിംഗ് : ക്രൈസ്തവ സഭയെ സംരക്ഷിക്കാന്‍  ഞാനും എൻ്റെ പാര്‍ട്ടിയും എന്നും ഉണ്ടാകും, രാഷ്ട്രീയത്തിനപ്പുറം എൻ്റെ സഭ കൂടിയാണത് ; ഷോണ്‍ ജോര്‍ജ്

എഫ്‌സിആര്‍എ നിയമഭേദഗതി കൊണ്ടുവന്നത്  മന്‍മോഹന്‍ സിംഗിന്റെ കാലത്തെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. കോണ്‍ഗ്രസാണ് ഇതുണ്ടാക്കിയത്. മന്‍മോഹന്‍ സിംഗ് നിയമഭേദഗതി കൊണ്ടുവന്ന സമയത്ത് കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും ഷോണ്‍ ചൂണ്ടിക്കാണിച്ചു.

 ഇപ്പോൾ എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു എഫ്സിആർഎ ഉണ്ടായത്? ഇന്ത്യയിൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട ഒരു അമേരിക്കൻ പൗരൻ അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ വഴി മണിപ്പൂർ കലാപത്തിന് പണമെത്തിച്ചു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് ഇത്തരത്തിലുള്ള നീക്കത്തിലേക്ക് പോയത്. ഇത് എന്റെ അറിവാണ്. അപ്പോൾ സ്വാഭാവികമായും അത്തരം കാര്യങ്ങളിൽ സർക്കാർ ദേശസുരക്ഷയെ മുൻനിർത്തി തീരുമാനങ്ങൾ എടുക്കുമ്പോൾ ആ തീരുമാനത്തിൽ പോലും സഭയ്ക്ക് ഒരു ആകുലത ഉണ്ട് എന്ന് പറഞ്ഞു.  സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വലിയ ശ്രമത്തിന്റെ ഫലമായിട്ടാണ് ബിൽ മാറ്റിവെച്ചത്. സഭയുമായി ചർച്ച ചെയ്യാനും സഭയുടെ ആകുലതകൾ കേൾക്കാനും മന്ത്രി കിരൺ റിജിജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അതിന്റെ ചർച്ചകളുമായി മുന്നോട്ടു വരും’ -ഷോൺ ജോർജ് പറഞ്ഞു.

പിതൃ തുല്യനാണ് പാലാ പിതാവ്. ബിഷപ്പ് പ്രസംഗിച്ച കുറവിലങ്ങാട് പള്ളിയിൽ വെച്ച് മുമ്പ് നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന് പിതാവ് പറഞ്ഞപ്പോൾ ആകെ പിന്തുണച്ചത് ബിജെപിയും ആർഎസ്എസും പിസി ജോർജും മാത്രമായിരുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. ‘നാർകോട്ടിക് ജിഹാദ് പ്രസംഗം നടത്തിയ പിതാവിനെതിരെ ആക്രോശിക്കുകയും രൂപത ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും ഒക്കെ ചെയ്തപ്പോൾ ഇവിടുത്തെ ഇടതുപക്ഷവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ഇടപെട്ടില്ല. ഇടതുപക്ഷമാണ് പിതാവിനെതിരെ എട്ട് കേസുകൾ എടുത്തത്. പിതാവിനെ തുറങ്കിൽ അടക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഇനി ഒരിക്കലും ഈ രണ്ടു മുന്നണിയിൽ നിന്നും ക്രൈസ്തവരായ ആളുകൾക്ക് നീതി കിട്ടില്ല എന്നുള്ള ചിന്ത എൻറെ മനസ്സിലൊക്കെ ഉടലെടുത്തത്. പിതാവിനെതിരെ നടന്ന അക്രമത്തിന്റെ ഫലമായി തന്നെയാണ് ഞാൻ ബിജെപി നിലപാട് സ്വീകരിച്ചത്. പിതാവിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയും അതിന് പിന്തുണ നൽകിയത് ആർഎസ്എസും ആയിരുന്നു. പിന്നെ പിസി ജോർജും ഉണ്ടായിരുന്നു’ ,ഷോൺ ജോർജ് പറഞ്ഞു.

'ക്രൈസ്തവരുടെ ഏറ്റവും വലിയ വിഷയമാണ് റബ്ബര്‍. ആരാണ് റബ്ബറിനെ ഈ നിലയില്‍ എത്തിച്ചത്?. കോണ്‍ഗ്രസാണ് ഈയൊരു അവസ്ഥയില്‍ റബ്ബറിനെ എത്തിച്ചത്. ക്രൈസ്തവ സഭയെ സംരക്ഷിക്കാന്‍ എന്നും ഞാനും എൻ്റെ പാര്‍ട്ടിയും ഉണ്ടാകും. രാഷ്ട്രീയത്തിനപ്പുറം എൻ്റെ സഭ കൂടിയാണ്. അത് കൊണ്ട് തന്നെ അത് സംരക്ഷിക്കാന്‍ എനിക്ക് ബാധ്യസ്ഥത ഉണ്ട്. ഞാന്‍ പിതാവിനെ ഇന്ന് തന്നെ കാണും. എന്ത് കൊണ്ടാണ് പിതാവ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചറിയും. ആരുടെയെങ്കിലും സമ്മര്‍ദത്തിന് വഴങ്ങിയാണോ പറഞ്ഞത് എന്ന് അറിയില്ല. പറയുന്നത് ബിജെപിയുടെ അഭിപ്രായമല്ല, ഞാന്‍ ഒരു ക്രൈസ്തവന്‍ എന്ന നിലയിലാണ് ഈ അഭിപ്രായംപറയുന്നത്', ഷോൺ ജോർജ് പറഞ്ഞു.

‘എപ്പോഴും രഹസ്യമായിട്ടല്ല, പരസ്യമായിട്ട് തന്നെ നിലപാട് സ്വീകരിക്കണം എന്ന് പിതാവ് പറഞ്ഞതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. പരസ്യമായിട്ട് നിലപാട് സ്വീകരിക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ എന്താണ് കോൺഗ്രസ് നമ്മളോട് ചെയ്തത്, അല്ലെങ്കിൽ സഭയ്ക്ക് വേണ്ടി ചെയ്തത് എന്നുകൂടി നമ്മൾ ഒന്ന് പരിശോധിക്കണം. വഖഫ് ബില്ല് വന്ന സമയത്ത് ബില്ലിനെ എതിർക്കാൻ പാടില്ല, പിന്തുണക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ എല്ലാ എംപിമാർക്കും കേരള കത്തോലിക്ക സഭ കത്തയച്ചിരുന്നു. എന്നാൽ, അവർ പിന്തുണച്ചില്ല എന്ന് മാത്രമല്ല ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷേ, അതിനെതിരെ ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് ദുഃഖകരമാണ്'- ഷോണ്‍ ജോർജ് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക