Image

ബിജെപിയാണ് രക്ഷ, മോദി രക്ഷകൻ: ഈ വാഴ്ത്തുപാട്ടുകള്‍ അവസാനിക്കാന്‍ അധികകാലം വേണ്ടെന്ന് ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നു; വൈകിയെങ്കിലും കപട ക്രിസ്ത്യന്‍പ്രേമം വിശ്വാസികൾക്ക് ബോധ്യപ്പെട്ടത് നല്ലത്; 'ജനയുഗം'

Published on 13 April, 2026
ബിജെപിയാണ് രക്ഷ,  മോദി  രക്ഷകൻ: ഈ  വാഴ്ത്തുപാട്ടുകള്‍ അവസാനിക്കാന്‍ അധികകാലം വേണ്ടെന്ന് ഇടതുപക്ഷം  മുന്നറിയിപ്പ് നൽകിയിരുന്നു;  വൈകിയെങ്കിലും കപട ക്രിസ്ത്യന്‍പ്രേമം വിശ്വാസികൾക്ക് ബോധ്യപ്പെട്ടത് നല്ലത്; 'ജനയുഗം'

തിരുവനന്തപുരം: ബിജെപിയുടെ കപട ക്രിസ്ത്യൻ സ്നേഹത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതാക്കളായ പിസി ജോർജും മകൻ ഷോൺ ജോർജും നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് ബിജെപിയുടെ കാപട്യം വൈകിയാണെങ്കിലും വിശ്വാസികളും സഭാ നേതാക്കളും തിരിച്ചറിഞ്ഞത് നല്ല കാര്യമാണെന്ന് ജനയുഗം പറയുന്നത്.

തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കി കേരളത്തില്‍ ബിജെപി നടത്തിക്കൊണ്ടിരുന്ന ക്രിസ്ത്യന്‍ സാമുദായിക പ്രീണനത്തെക്കുറിച്ച് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എത്രയോ കാലമായി മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് ലേഖനത്തിൽ പറയുന്നു.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടകള്‍ അധികാരലബ്‌ധിക്കായി ബിജെപി ഒളിഞ്ഞും തെളിഞ്ഞും മുതലാക്കി കൊണ്ടിരിക്കുന്നത് കണ്മുന്നിൽ കണ്ടിട്ടും അവര്‍ക്ക് അനുകൂലമായ നിലപാടുകളും പ്രസ്‌താവനകളും നടത്താന്‍ ക്രിസ്ത്യന്‍ സാമുദായിക നേതാക്കള്‍ക്കും സഭാധ്യക്ഷന്മാര്‍ക്കും ഒരു മടിയുമുണ്ടായിരുന്നില്ലെന്നും ലേഖനം ആരോപിക്കുന്നു.

 ബിജെപിയിലാണ് രക്ഷയെന്നും നരേന്ദ്ര മോദിയാണ് രക്ഷകനെന്നുമുള്ള വാഴ്ത്തുപാട്ടുകള്‍ അവസാനിക്കാന്‍ അധികകാലം വേണ്ടിവരില്ലെന്ന് ഇടതുപക്ഷം വളരെ കൃത്യമായി തന്നെ നേരത്തെ മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ആ തിരിച്ചറിവ് സഭാധ്യക്ഷന്മാര്‍ക്ക് ഉൾപ്പെടെ വരാൻ സമയമേറെയെടുത്തു. വൈകിയെങ്കിലുമുണ്ടായ തിരിച്ചറിവ് സ്വാഗതാര്‍ഹമാണ്; മുഖപ്രസംഗത്തിൽ പറയുന്നു

ക്രിസ്ത്യന്‍ സമുദായത്തെ സംഘ്പരിവാറിന്റെ ആലയിലേക്ക് അടിച്ചുതെളിക്കാന്‍ അച്ചാരം വാങ്ങിയ പിസി ജോര്‍ജും മകനും എത്ര നികൃഷ്‌ടമായ പദങ്ങളാണ് കഴിഞ്ഞ ദിവസം കത്തോലിക്കാ സഭാധ്യക്ഷന്മാര്‍ക്കെതിരെയും സഭയുടെ കീഴിലുള്ള പത്രത്തിനെതിരെയും പ്രയോഗിച്ചതെന്ന് ചിന്തിക്കണം. വോട്ടെടുപ്പുവരെ അരമനകള്‍ കയറിയിറങ്ങിയ പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാര്യങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി മനസിലായെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

ഇടക്കാലത്ത് പലപ്പോഴും ബിജെപിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയും കേന്ദ്രസര്‍ക്കാരിന് അനുകൂലമായ പ്രസ്‌താവനകള്‍ ഇറക്കുകയും ചെയ്‌ത മെത്രാന്മാര്‍ വിദേശസംഭാവനാ നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയതോടെയാണ് അങ്കലാപ്പിലായതെന്ന ആരോപണമുണ്ട്. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായിരിക്കുന്നുവെന്ന് ലേഖനം വ്യക്തമാക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക