
നവകേരള സർവേയ്ക്കായി സംസ്ഥാന സർക്കാർ ചെലവിട്ടത് 13.04 കോടി രൂപയെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. സർവേയ്ക്കായി ആകെ 20 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും അതിൽ സിംഹഭാഗവും വിനിയോഗിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏറ്റവും വലിയ തുക ചെലവായത് സർവേ ബ്രോഷറുകൾ തയ്യാറാക്കുന്നതിനാണ് 5.54 കോടി രൂപ. കൂടാതെ വൊളണ്ടിയർമാരുടെ യാത്രയ്ക്കായി 1.45 കോടി രൂപയും കത്തുകൾ അയക്കുന്നതിനായി ഒരു കോടി രൂപയും ചെലവായതായി സർക്കാർ കോടതിയെ അറിയിച്ചു.
പൊതുപണം ദുരുപയോഗം ചെയ്തു എന്നാരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് ചെലവിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശിച്ചത്. എന്നാൽ, സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം ഫലപ്രദമായി എത്തി എന്ന് വിലയിരുത്താൻ ഇത്തരം സർവേകൾ നടത്തുന്നതിൽ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ തുടർച്ചയായാണ് ഓരോ മേഖലയിലും വിനിയോഗിച്ച തുകയുടെ കൃത്യമായ കണക്കുകൾ സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.