
പത്തനംതിട്ട : ജില്ലയിലെ 5 സീറ്റുകളും വിജയിക്കുമെന്ന് സിപിഎം വിലയിരുത്തൽ. സിപിഎം മത്സരിച്ച 2 സീറ്റുകളിലും മറ്റ് ഇടത് സ്ഥാനാർത്ഥികള്‍ മത്സരിച്ച 3 സീർട്ടുകളും ഉൾപ്പെടെ 5 സിറ്റിങ് സീറ്റുകളിലും വിജയിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. ബൂത്തുതല അവലോകന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം വിലയിരുത്തൽ. ആറന്മുളയില്‍ മന്ത്രി വീണാ ജോർജ് 7000 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
കോന്നിയില്‍ കെ യു ജനീഷ് കുമാർ 8,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. ഇടതു സ്ഥാനാർഥികൾ മത്സരിച്ച അടൂരിലും റാന്നിയിലും തിരുവല്ലയിലും വിജയിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. അയ്യായിരത്തോളം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാകും ഈ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികള്‍ വിജയിക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അടൂരില്‍ പ്രജി കണ്ണനും റാന്നിയില്‍ പ്രമോദ് നാരായണനും തിരുവല്ലയില്‍ മാത്യു ടി തോമസുമാണ് ഇടത് സൃഥാനാർഥികളായി മത്സരിച്ചത്. എന്നാൽ പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവകാശപ്പെട്ടിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് സീറ്റുകളും പിടിച്ചെടുത്ത ചരിത്രം ആവർത്തിക്കാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.