
ലെബനനിൽ ഇസ്രയേലി ആക്രമണം നിർത്തുകയും അമേരിക്ക അവിടെ വെടിനിർത്തൽ ഉറപ്പാക്കുകയും ചെയ്യുന്നതു വരെ ഇറാൻ സമാധാന ചർച്ചകൾക്കു എത്തുകയില്ലെന്നു ടെഹ്റാനിൽ ഔദ്യോഗിക വാർത്താ ഏജൻസികൾ അറിയിച്ചു.
യുഎസുമായി ചർച്ചയ്ക്ക് ഉന്നത ഇറാൻ നേതാക്കളായ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും പാർലമെന്റ് സ്‌പീക്കർ ബാഗർ ഗാലിബഫും പാക്കിസ്ഥാനിലേക്കു പോയെന്ന റിപ്പോർട്ട് ഇറാൻ നിഷേധിച്ചു. "അവർ ഇരുവരും ടെഹ്റാനിൽ തന്നെയുണ്ട്," ഔദ്യോഗിക വാർത്താ ഏജൻസികൾ പറഞ്ഞു.
അവർ ഇസ്ലാമാബാദിലേക്കു പുറപ്പെട്ടെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' ആണ് റിപ്പോർട്ട് ചെയ്തത്. "ചർച്ചയ്ക്കു ഇറാൻ സംഘം ഇസ്ലാമാബാദിൽ എത്തിയെന്ന റിപ്പോർട്ട് തികച്ചും അസത്യമാണ്," ഇറാന്റെ പ്രസ് ടി വി പറഞ്ഞു.
ലെബനനിൽ ആക്രമണം നിർത്തി വയ്ക്കാൻ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടെന്നു റിപ്പോർട്ടുണ്ട്. അടുത്ത ആഴ്ച്ച വാഷിംഗ്ടണിൽ ഇസ്രയേൽ-ലെബനൻ ചർച്ച നടക്കും.
ഇസ്ലാമാബാദ് റെഡ് അലെർട്ടിലാണെന്നു പാക്ക് മാധ്യമങ്ങൾ പറഞ്ഞു. ശനിയാഴ്ച്ച രാവിലെ ചർച്ചകൾ ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും വ്യക്തമായ കാര്യപരിപാടി പുറത്തു വന്നിട്ടില്ല.
Iran talks on hold until raids on Lebanon stop