
കോട്ടയം: സഭയ്ക്കും ദീപിക പത്രത്തിനുമെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജ്. സഭ ബിജെപിക്കെതിരെ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് തുടർന്നാൽ ബിജെപിക്കും സഭയോട് സമാനമായ രീതിയിൽ പ്രതികരിക്കേണ്ടി വരുമെന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്.
സഭയ്ക്കു ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരുമെന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ പറഞ്ഞു.
ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്ത് പ്രയോജനമുണ്ടായെന്നും, എഫ്‌സിആർഎ ബിൽ മാറ്റിവച്ചത് ഞങ്ങളുടെ സമ്മർദം കൊണ്ടാണെന്നും ഷോൺ പറഞ്ഞു.
സഭയുടെ നേതൃത്വം ബിജെപിക്കെതിരെ ബോധപൂർവ്വമായ ഒരു വിരോധം വെച്ചുപുലർത്തുന്നുണ്ടെന്ന് ഷോൺ ജോർജ് ആരോപിക്കുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളോട് കാണിക്കുന്ന മൃദുസമീപനം ബിജെപിയോട് കാണിക്കുന്നില്ലെന്നും ഇത് ജനാധിപത്യപരമായ വിവേചനമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ദീപിക പത്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന മുഖ പ്രസംഗങ്ങൾ എല്ലാം ബിജെപിയെ ലക്‌ഷ്യം വെച്ചുള്ളതായിരുന്നു. സഭയുടെ മാത്രമല്ല ദീപിക പത്രം. സാന്റാ മോണിക്ക പോലുള്ള ബിസിനസ് ഗ്രുപ്പുകൾക്ക് ദീപികയിൽ ഇൻവെസ്റ്റ്മെന്റ് ഉണ്ട്. അതിനാൽ തന്നെ അവരുടെയും വ്യക്തി താത്പര്യങ്ങൾക്കും ദീപികയിൽ പങ്കുണ്ട്. എന്നാൽ സഭക്കും അതെ നിലപാടാണെങ്കിൽ ഞങ്ങളും നിലപാട് മാറ്റും. കഴിഞ്ഞ നാളുകളിൽ എല്ലാം സഭക്ക് വേണ്ടി അവർക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ എല്ലാം നിർണായക ഇടപെടലുകൾ ബിജെപിയാണ് നടത്തിയിട്ടുള്ളത്. ജോസ് കെ മാണിയും കെ സി വേണുഗോപാലും ഒന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല.”
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പല വികസന പ്രവർത്തനങ്ങളും സഭ കാണാതെ പോകുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി സഭാ നേതൃത്വം ബിജെപി വിരുദ്ധത പ്രചരിപ്പിക്കുന്നത് സമുദായത്തിന് ഭാവിയിൽ ഗുണകരമാകില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കുന്നു.