
പാലക്കാട്: ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയ വോട്ടിന് കോഴ ആരോപണത്തിൽ പുതിയ തെളിവുകളുമായി കോൺഗ്രസ്. തന്റെ വാഹനത്തിൽ താനും പ്രമീള ശശിധരനും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്ന ശോഭയുടെ വാദങ്ങളെ പൊളിക്കുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ പിൻഭാഗത്ത് ഒരു സ്ത്രീ ഇരിക്കുന്നതും അവർ പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോൾ ശോഭാ സുരേന്ദ്രൻ വേഗത്തിൽ ഡോർ അടയ്ക്കുന്നതുമായ സ്ക്രീൻഷോട്ടുകൾ കോൺഗ്രസ് പുറത്തുവിട്ടു.
ശോഭയുടെ വാഹനത്തിൽ ഉണ്ടായിരുന്ന ആ 'അജ്ഞാത സ്ത്രീ' മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിമി സജീവ് എന്ന ബിജെപി പ്രവർത്തകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ശോഭയുടെ വാഹനം തടഞ്ഞ സമയത്ത് ഈ സ്ത്രീ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നും അവർ പുറത്തിറങ്ങുന്നത് തടയാൻ ശോഭ ബോധപൂർവം ശ്രമിച്ചുവെന്നുമാണ് കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ഈ ദൃശ്യങ്ങൾ പണമിടപാട് സംബന്ധിച്ച ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണെന്ന് അവർ അവകാശപ്പെടുന്നു.