
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിൽ നിൽക്കുന്ന കേരളത്തിൽ വോട്ടർമാരെ കയ്യിലെടുക്കാൻ പുതിയ തന്ത്രവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന ക്യാപ്ഷനോടെ അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റഗ്രാം റീൽ വെറും 24 മണിക്കൂറിനുള്ളിൽ 52 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വാഹനങ്ങളോടുള്ള യുവാക്കളുടെ കമ്പം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
നിലവിൽ കേരളത്തിൽ വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയമങ്ങൾ കാരണം കടുത്ത പിഴയും ശിക്ഷാ നടപടികളും നേരിടുന്ന വണ്ടി പ്രേമികളായ യുവാക്കളുടെ വലിയൊരു വിഭാഗത്തെ ലക്ഷ്യം വെച്ചാണ് യുഡിഎഫിന്റെ പുതിയ പ്രഖ്യാപനം. അപകടകരമല്ലാത്ത രീതിയിലുള്ള മോഡിഫിക്കേഷനുകൾക്ക് നിയമപരമായ അനുമതി നൽകുമെന്നാണ് വി.ഡി സതീശൻ ഉറപ്പുനൽകുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ വിഷയം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ പ്രകാരം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം പ്രളയക്കെടുതി നേരിട്ടപ്പോൾ ഓഫ്-റോഡ് വാഹനങ്ങളുമായി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ യുവാക്കളുടെ സേവനവും വി.ഡി സതീശൻ അനുസ്മരിച്ചു. അന്ന് നാടിനെ സഹായിച്ചവർക്കെതിരെ പിന്നീട് ഉദ്യോഗസ്ഥർ നടപടിയെടുത്ത സാഹചര്യം ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.