
ഇറാന്റെ ഭാഗത്തു നിന്നു യുദ്ധം നിർത്താൻ അന്തിമ അംഗീകാരം നൽകിയത് പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി ആണെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്-ഇസ്രയേലി ആക്രമണത്തിൽ വധിക്കപ്പെട്ട പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ പുത്രൻ യുഎസിനു സ്വീകാര്യനായ പുതിയ ഭരണാധികാരിയാവുന്നു എന്നാണ് സൂചന.
യുദ്ധവിരാമ നീക്കങ്ങളിൽ സുപ്രധാന പങ്കു വഹിച്ചത് വിദേശകാര്യ മന്ത്രി അബാസ് അറാഗ്ചി ആണെന്നും 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്‌തു.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുക എന്ന പ്രസിഡന്റ് ട്രംപിന്റെ ആവശ്യം ഉൾപ്പെടെ ഇറാൻ അംഗീകരിച്ച യുഎസ് വ്യവസ്ഥകൾ ആ രാജ്യത്തു മറ്റൊരാൾക്കും അംഗീകരിക്കാൻ അധികാരമില്ല.
തിങ്കളാഴ്ച്ച രാത്രി വൈകി വെടിനിർത്തൽ വ്യവസ്ഥകൾ യുഎസ് അംഗീകരിച്ച ശേഷം മധ്യസ്ഥർ ഇറാന്റെ അംഗീകാരത്തിനു ശ്രമിക്കുമ്പോൾ അദൃശ്യനായി കഴിയുന്ന ഖമേനായിയുടെ തീരുമാനം ആയിരുന്നു വേണ്ടിയിരുന്നത്. പിതാവ് വധിക്കപ്പെട്ട ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു എന്നു കരുതപ്പെടുന്ന അദ്ദേഹം തിങ്കളാഴ്ചയും ചൊവാഴ്ചയും നിർദേശങ്ങളുടെ വിശദാംശങ്ങൾ അറാഗ്ചിയും മറ്റു നേതാക്കളുമായി ചർച്ച ചെയ്തുവത്രേ. കുറിപ്പുകൾ വഴിയാണ് ആശയ വിനിമയം നടന്നതെന്നാണ് റിപ്പോർട്ട്.
ഖമേനായി ഒത്തുതീർപ്പിനു അംഗീകാരം നൽകിയതിനെ ബന്ധങ്ങളിൽ പുരോഗതിയായി കാണണമെന്നു പത്രം പറഞ്ഞു. വിപ്ലവ സേന ഐ ആർ ജി സിയുടെ നേതാക്കളുമായി ബന്ധപ്പെട്ടത് അറാഗ്ചിയാണെന്നു അവർ ചൂണ്ടിക്കാട്ടി.
ചൈനയുമായും ഇറാൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഖമേനായി അംഗീകരിച്ചില്ലെങ്കിൽ ഈ യുദ്ധവിരാമം സാധ്യമാവുമായിരുന്നില്ല.
Mujtaba Khamenei played key role in truce