
ബെംഗളൂരു: കുടകിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബിജെപി. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കുടക് ജില്ലയിലെ ബിജെപി പ്രാദേശിക ഘടകം പരാതി നൽകി. സംഭവത്തിൽ സംശയങ്ങളുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദമില്ലാതെ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും നാപോക്ലു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
അന്നു നടന്ന സംഭവം കെട്ടിച്ചമച്ചതാണെന്നും രക്ഷാപ്രവർത്തനത്തിന്റെ പേരിൽ സർക്കാരിന് നഷ്ടം വരുത്തിയെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. അതേസമയം പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ശരണ്യയുടെ മൊഴികളും പരാതിയിൽ പറഞ്ഞ കാര്യങ്ങളും പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനിടെ ശരണ്യയെ കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോൾ മലമ്പ്രദേശത്ത് കാണാതായതായി വിവരം ലഭിച്ചത്. തുടർന്ന് തിരച്ചിൽ നടത്തിവന്ന ആദിവാസി യുവാക്കൾ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉൾവനത്തിൽ ഒരു അരുവിക്കുസമീപം പാറയ്ക്കു മുകളിൽ അവശനിലയിൽ ഇരിക്കുന്ന നിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. വനംവകുപ്പിന്റെ വാഹനത്തിൽ ശരണ്യയെ പുറത്തെത്തിച്ചു