
ഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഡൽഹിയിലെ വസതിയിൽ അസം പൊലീസ് സംഘം പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയാണ് ഡൽഹി പൊലീസിന്റെ സഹായത്തോടെ അസം പൊലീസ് ഖേരയുടെ വസതിയിലെത്തിയത്.
റിനികി ഭൂയാന് മൂന്നു രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉണ്ടെന്ന് പവൻ ഖേര കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ റിനികി നൽകിയ പരാതിയിൽ അസം പൊലീസ് ഖേരയ്ക്കെതിരെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ക്രൈം ഡിസിപി ദേബാജിത് നാഥ് പറഞ്ഞു.
ഏപ്രിൽ 9 ന് അസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഷ്ട്രീയ വിവാദം കനക്കുന്നത്. റിനികി ഭൂയാന് ഇന്ത്യയെ കൂടാതെ യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ കൂടി പാസ്‌പോർട്ട് ഉണ്ടെന്നായിരുന്നു പവൻ ഖേരയുടെ ആരോപണം. കൂടാതെ, മുഖ്യമന്ത്രി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്താത്ത സ്വത്തുക്കൾ റിനികിക്ക് ദുബായിലും അമേരിക്കയിലും ഉണ്ടെന്നും ഖേര അവകാശപ്പെട്ടിരുന്നു.