
ഫ്ലോറിഡ, ഏപ്രിൽ 7 :നാസയുടെ ആർട്ടെമിസ് ദൗത്യത്തിലെ സംഘാംഗങ്ങൾ മനുഷ്യർ നേരിട്ട് കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ മറുവശം ഉൾപ്പെടെ നിരീക്ഷിക്കുന്ന ഏഴ് മണിക്കൂർ ദൈർഘ്യമുള്ള ഫ്ലൈബൈ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഈ നിരീക്ഷണങ്ങൾ ഭാവിയിലെ ചന്ദ്രദൗത്യങ്ങൾക്കും ശാസ്ത്രീയ പഠനങ്ങൾക്കും നിർണായക വിവരങ്ങൾ നൽകുമെന്ന് നാസ അറിയിച്ചു.
ശാസ്ത്രസംഘം നിർദേശിച്ച നിരീക്ഷണ ലക്ഷ്യങ്ങളിൽ ഭാവിയിലെ കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് (സിഎൽപിഎസ്) ദൗത്യത്തിന് സാധ്യതയുള്ള ലാൻഡിംഗ് സൈറ്റായ റൈനർ ഗാമയും ഉൾപ്പെടുന്നു. ശാസ്ത്രജ്ഞർ ഇപ്പോഴും പൂർണമായി വിശദീകരിക്കാത്ത പ്രകാശമുള്ള ചന്ദ്രന്റെ സ്വർണ്ണ രൂപമാണിത്. കൂടാതെ ഏകദേശം 27 മൈൽ വീതിയുള്ള ഗ്ലുഷ്കോ ക്രാറ്ററും സംഘം നിരീക്ഷിച്ചു. ഈ ക്രാറ്ററിൽ നിന്ന് ഏകദേശം 500 മൈൽ വരെ നീളുന്ന വെളുത്ത രേഖകൾ ശ്രദ്ധേയമാണ്.

നിരീക്ഷണത്തിനിടെ മനുഷ്യന്റെ കണ്ണിലൂടെ തിരിച്ചറിയാൻ കഴിയുന്ന തവിട്ടും നീലയും നിറങ്ങളിലുള്ള വ്യത്യാസങ്ങൾ ചന്ദ്രന്റെ ഖനിജഘടനയും പ്രായവും മനസ്സിലാക്കാൻ സഹായകരമാകുമെന്ന് നാസ അറിയിച്ചു. സംഘാംഗങ്ങളുടെ റിപ്പോർട്ടുകൾ ലഭിക്കുന്നതിനനുസരിച്ച് ശാസ്ത്രസംഘം നിരീക്ഷണ പദ്ധതിയും പുതുക്കിക്കൊണ്ടിരിക്കുകയാണ്.
നാസാ ബഹിരാകാശയാത്രികയായ ക്രിസ്റ്റിന കോച്ച് ചന്ദ്രൻ ഭൂമിയിൽ നിന്ന് കാണുന്നതുപോലെ വെളുപ്പും ചാരനിറവുമല്ല, കൂടുതൽ തവിട്ടുനിറം കലർന്നതുപോലെയാണ് തോന്നുന്നതെന്ന് പറഞ്ഞു. പുതുതായി രൂപപ്പെട്ട ചില ക്രാറ്ററുകൾ ചെറിയ ദ്വാരങ്ങളുള്ള ലാംപ്‌ഷേഡിനെപ്പോലെ കാണപ്പെടുന്നുവെന്നും അവയിൽ നിന്ന് പ്രകാശം തുളച്ചുകയറുന്നതുപോലുള്ള ദൃശ്യമാണ് കണ്ടതെന്നും അവർ വിവരിച്ചു.
ഈ ദൗത്യത്തിൽ നാസാ ബഹിരാകാശയാത്രികരായ റെയ്ഡ് വൈസ്‌മൻ, വിക്ടർ ഗ്ലോവർ , ക്രിസ്റ്റീന കോച്ച് എന്നിവരോടൊപ്പം കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ബഹിരാകാശയാത്രികനായ ജെറെമി ഹാൻസനും പങ്കെടുത്തിട്ടുണ്ട്.
ആർട്ടെമിസ്–II ദൗത്യം മനുഷ്യർ ഭൂമിയിൽ നിന്ന് ഇതുവരെ സഞ്ചരിച്ച ഏറ്റവും ദൂരം പിന്നിട്ടെന്ന പുതിയ റെക്കോർഡും സ്ഥാപിച്ചു. 1970-ലെ അപ്പോളോ 13 ദൗത്യത്തിന്റെ 2,48,655 മൈൽ എന്ന റെക്കോർഡിനെ മറികടന്ന് 2,52,752 മൈൽ ദൂരം ആർട്ടെമിസ്–II സംഘം പിന്നിട്ടതായി നാസ അറിയിച്ചു.
ആർട്ടെമിസ്–II സംഘത്തെ കൊണ്ടുപോകുന്ന ഒറിയൺ സ്‌പേസ്ക്രാഫ്റ്റ് ഭൂമിയിൽ നിന്ന് പരമാവധി ദൂരം കൈവരിക്കുന്നതോടെ മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ദീർഘകാല പദ്ധതികൾക്കുള്ള നിർണായക ഘട്ടമായി വിലയിരുത്തപ്പെടുന്നു.