
തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെതിരെ ആരോപണങ്ങളുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫിറോസ് രംഗത്ത്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ പ്രതാപൻ എട്ട് കോടി രൂപയുടെ ഡീൽ ഉറപ്പിച്ചെന്നാണ് ഫിറോസിന്റെ ആരോപണം.
എട്ട് കോടി രൂപ വാങ്ങി ബിജെപിക്ക് വോട്ട് മറിച്ചെന്നും പ്രതാപൻ പകൽ കോൺഗ്രസും രാത്രി ബിജെപിയുമാണെന്നും ഫിറോസ് പരിഹസിച്ചു. ഇതിനായുള്ള ഗൂഢാലോചനയുടെ രേഖകൾ പ്രവർത്തകരുടെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വാടാനപ്പള്ളിയിലെ ബിജെപിയുടെ കിറ്റ് വിതരണവും അതിനെതിരെയുള്ള പ്രതാപന്റെ പ്രതിഷേധവും മുൻകൂട്ടി പ്ലാൻ ചെയ്ത നാടകമാണെന്ന് ഫിറോസ് ആരോപിക്കുന്നു. മുസ്ലിം, ക്രൈസ്തവ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള നീക്കമായിരുന്നു ഇത്. മണലൂരിൽ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെ തിരിച്ചു സഹായിക്കാം എന്നായിരുന്നു പ്രതാപന്റെ ഡീൽ എന്നും ഫിറോസ് പറഞ്ഞു.