
അബുദാബി: യുഎഇയുടെ വ്യോമാതിർത്തി ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. ആക്രമണം വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതിനെ തുടർന്ന് തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു.
അബുദാബിയിലെ അജ്ബാൻ മേഖലയിലാണ് അവശിഷ്ടങ്ങൾ വീണതെന്ന് അബുദാബി ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ചു പേർ ഇന്ത്യക്കാരും ഏഴു പേർ നേപ്പാൾ സ്വദേശികളുമാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള മിസൈലുകളെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടയുകയായിരുന്നു. എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയ്ക്ക് സമീപം പതിച്ചതാണ് അപകടത്തിന് കാരണമായത്. അബുദാബി മീഡിയ ഓഫീസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലൂടെയാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്.