
ഹോം ലാൻഡ് സെക്ച്യുരിറ്റി സെക്രട്ടറി ക്രിസ്റ്റി നോവമിനു പിന്നാലെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റീസ് മേധാവി അറ്റോർണി ജനറൽ പാം ബോണ്ടിയെയും പ്രസിഡന്റ് ട്രംപ് പുറത്താക്കിയതായി ന്യു യോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി പോലുള്ള ശത്രുക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ബോണ്ടിയുടെ തണുപ്പൻ രീതിയിലും ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിലും ട്രംപ് മുമ്പ് നിരാശ പ്രകടിപ്പിച്ചിരുന്നു.
ബോണ്ടിക്ക് പകരം ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിനെ ഇടക്കാല അറ്റോർണി ജനറലായി ട്രംപ് നിയമിക്കുമെന്ന് ഫോക്സ് ന്യൂസ് പറഞ്ഞു.
ട്രംപ് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പരിസ്ഥിതി സംരക്ഷണ ഏജൻസി അഡ്മിനിസ്ട്രേറ്റർ ലീ സെൽഡിനെ അറ്റോര്ണി ജനറലായി നിയമിക്കുമെന്ന് മാസങ്ങളായി കിംവദന്തികൾ പ്രചരിച്ചിരുന്നു.
വ്യാഴാഴ്ച ട്രൂത്ത് സോഷ്യലിൽ എഴുതിയ ഒരു പോസ്റ്റിലൂടെയാണ് പാം ബോണ്ടിയെ പുറത്താക്കിയത്.
ക്രിസ്റ്റി നോയിമിനെ പുറത്താക്കിയതിനെത്തുടർന്ന് ട്രംപ് പുറത്താക്കിയ രണ്ടാമത്തെ കാബിനറ്റ് ഉദ്യോഗസ്ഥയാണ് അവർ.
'ഞങ്ങൾക്ക് പാമിനെ ഇഷ്ടമാണ്, അവർ സ്വകാര്യ മേഖലയിലെ വളരെ പ്രധാനപ്പെട്ട ഒരു പുതിയ ജോലിയിലേക്ക് മാറും,' ട്രംപ് കൂട്ടിച്ചേർത്തു.
ബോണ്ടിയെ വലിയ ദേശസ്നേഹിയും കഴിഞ്ഞ ഒരു വർഷമായി എന്റെ അറ്റോർണി ജനറലായി വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച വിശ്വസ്ത സുഹൃത്തും എന്ന് ട്രംപ് പ്രശംസിച്ചു.
രാജ്യത്തുടനീളമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ വൻതോതിൽ നടപടിയെടുക്കുന്നതിൽ പാം മികച്ച പ്രകടനം കാഴ്ചവച്ചു. 1900 ന് ശേഷം കൊലപാതകങ്ങൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നു, പ്രസിഡന്റ് കൂട്ടിച്ചേർത്തു.
രാജ്യത്തെ ഉന്നത നിയമ നിർവ്വഹണ ഉദ്യോഗസ്ഥനായി കണക്കാക്കപ്പെടുന്ന അറ്റോർണി ജനറൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പോലുള്ള ശക്തമായ ഏജൻസികളെ നിയന്ത്രിക്കുന്നു.
ബോണ്ടി മുമ്പ് ഫ്ലോറിഡ സംസ്ഥാനത്തിന്റെ അറ്റോർണി ജനറലായിരുന്നു.