
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതിയെച്ചൊല്ലി ബിജെപിയും ക്രൈസ്തവ സഭകളും തമ്മിലുള്ള വാക്പോര് മുറുകുന്നു. ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ടെന്നും രാജ്യത്തിനകത്തു നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് അവർ പ്രവർത്തിക്കേണ്ടതെന്നും ബിജെപി നേതാവ് വിഷ്ണുവർദ്ധൻ റെഡ്ഡി പറഞ്ഞു. തട്ടിപ്പുകാർ മാത്രമാണ് പുതിയ നിയമഭേദഗതിയെ ഭയപ്പെടേണ്ടതെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി വാദിക്കുന്ന സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് പാവപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, നിയമഭേദഗതിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. സഖ്യകക്ഷികളുമായി ആലോചിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സമവായത്തിലൂടെ മാത്രമേ നിയമം നടപ്പാക്കൂ എന്ന് ഉറപ്പുനൽകിയ മന്ത്രി, ക്രൈസ്തവരെ 'അതിന്യൂനപക്ഷ' വിഭാഗമായി പ്രഖ്യാപിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഈ ഉറപ്പുകളിലൊന്നും സഭ തൃപ്തരല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കത്തോലിക്കാ മെത്രാൻ സമിതി (CBCI) ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. "ക്രിസ്ത്യാനികൾ വിഡ്ഢികളല്ല" എന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും സഭ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് പറഞ്ഞു. ആർക്ക് വേണ്ടിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്ന് വോട്ടർമാർക്ക് അറിയാം. വിഷയത്തിൽ നേരിട്ടുള്ള പ്രതിഷേധം അറിയിക്കാൻ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഉടൻ കാണുമെന്നും സിബിസിഐ വ്യക്തമാക്കി.
പുതിയ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച കെസിബിസിയും (KCBC) വിഷയത്തിൽ ഇടപെട്ടു. ബിൽ നേരിട്ട് പാസാക്കുന്നതിന് പകരം വിശദമായ പഠനത്തിനായി പാർലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് സഭയുടെ ആവശ്യം. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ ഭേദഗതിയിൽ ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈസ്തവ സംഘടനകൾ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഫ്‌സിആർഎ വിഷയത്തിലെ ഈ തർക്കം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.