
വനിത ലീഗിന്റെ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്. പാർട്ടിയിൽ വനിതകൾ കടുത്ത അവഗണന നേരിടുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ ആരോപിച്ചു. അതേസമയം പാർട്ടി വിടില്ലെന്നും നൂർബീന അറിയിച്ചു.
സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് വനിതാ ലീഗുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും പാർട്ടിക്കുള്ളിലെ ലിംഗ വിവേചനത്തിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നതായും നൂർബീന പറഞ്ഞു.
പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ രൂക്ഷ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തഹ്ലിയ. പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തഹ്ലിയ വിളിച്ചു. പരാതിയുണ്ടെങ്കിൽ ഉറച്ച് നിൽക്കണമായിരുന്നു. തഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തഹ്ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
ഫാത്തിമയെ സ്ഥാനാർത്ഥിയാക്കരുതെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടുവെന്നും നൂര്‍ബിന റഷീദ് കുറ്റപ്പെടുത്തി.