
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിലാണ് വികസനത്തിന് ഊന്നൽ നൽകുന്ന 60 ഇന പദ്ധതികൾ പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. 2031-ഓടെ കേരളത്തെ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് തുല്യമായ സമ്പദ്ഘടനയാക്കി മാറ്റുമെന്നും സാമ്പത്തിക വളർച്ചയുടെ ഗുണം എല്ലാ പൗരന്മാർക്കും ലഭ്യമാക്കുമെന്നും പത്രിക ഉറപ്പുനൽകുന്നു.
വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പാക്കുമെന്നും പഠനം പൂർത്തിയാക്കുന്നവർക്ക് ക്യാമ്പസ് പ്ലേസ്മെന്റ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസവും നൈപുണ്യ സർവകലാശാലയും സ്ഥാപിക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി ഉറപ്പാക്കുന്നതിനൊപ്പം അഭ്യസ്തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പയും അനുവദിക്കും. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
കാർഷിക-വ്യവസായ മേഖലകളുടെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതികളുണ്ട്. നെല്ല്, പച്ചക്കറി, റബ്ബർ എന്നിവയുടെ താങ്ങുവില ഉയർത്തും. നെല്ലിന്റെ വില സംഭരണ വേളയിൽ തന്നെ കർഷകർക്ക് നൽകും. വിഴിഞ്ഞം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ, ചവറ-കൊച്ചി റെയർ എർത്ത് കോറിഡോർ എന്നിവ ആരംഭിക്കും. അതിവേഗ റെയിൽപാതയ്ക്കുള്ള ശ്രമം തുടരുന്നതിനൊപ്പം കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്നും പവർകട്ട് ഇല്ലാത്ത സാഹചര്യം നിലനിർത്തുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം നാനോ സംരംഭങ്ങളെ ഒരു കോടി വിറ്റുവരവുള്ളവയാക്കി മാറ്റാനും ലക്ഷ്യമുണ്ട്.
സാമൂഹ്യക്ഷേമത്തിന് മുൻഗണന നൽകുന്ന 'ലൈഫ് മിഷൻ 2.0' വഴി കേരളത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനൊപ്പം കേവല ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും. വയോജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്ന പദ്ധതിയും ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധനയും പത്രികയിലുണ്ട്. ടൂറിസം മേഖലയിൽ 2031-ഓടെ 5 കോടി ആഭ്യന്തര വിനോദസഞ്ചാരികളെ എത്തിക്കുമെന്നും പത്രിക വ്യക്തമാക്കുന്നു. എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.