
പാക്കിസ്ഥാനിൽ പ്രായപൂർത്തിയാവാത്ത ക്രിസ്ത്യൻ പെൺകുട്ടികളെ ബലമായി മതം മാറ്റുകയും നിർബന്ധിച്ചു അന്യമതത്തിൽ വിവാഹം കഴിപ്പിക്കയും ചെയ്യുന്നത് വർധിച്ചു വരുന്നതിൽ പ്രതിഷേധിച്ചു കറാച്ചിയിൽ ക്രിസ്ത്യൻ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രകടനം നടത്തി.
നാഷണൽ ക്രിസ്ത്യൻ പാർട്ടി, ഗവാഹി മിഷൻ ട്രസ്റ്റ് തുടങ്ങിയ ഗ്രൂപ്പുകൾ പങ്കെടുത്ത പ്രകടനത്തിൽ കറാച്ചിയിലെ മതനേതാക്കളും പങ്കെടുത്തുവെന്നു വോയ്‌സ് ഓഫ് പാക്കിസ്ഥാൻ മൈനോറിറ്റി അറിയിച്ചു. "ഞങ്ങളുടെ പെൺമക്കളെ സംരക്ഷിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു കേട്ടു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മതം മാറ്റി പ്രായം ഏറെയുള്ള പുരുഷന്മാർക്കു വിവാഹം കഴിച്ചു കൊടുക്കുന്നു എന്നവർ ചൂണ്ടിക്കാട്ടി.
ശൈശവത്തെ തന്നെ ആക്രമിക്കുന്ന നടപടിയാണത്. "ഞങ്ങൾ സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്, പക്ഷെ ഞങ്ങളുടെ പെൺകുട്ടികൾ തട്ടിക്കൊണ്ടു പോകുമെന്ന ഭീതിയിലാണ് ജീവിക്കുന്നത്."
അടുത്തിടെ ഒരു പാക്ക് കോടതി 13 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയുടെ ബലാത്കാരമായ വിവാഹം അംഗീകരിച്ചതും അവർ ചൂണ്ടിക്കാട്ടി. മരിയ എന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ ആൾ വിവാഹം കഴിച്ചത് കോടതി ശരിവച്ചു.
ആ തീരുമാനം പുനഃപരിശോധിക്കണമെന്നു പാക്ക് ചീഫ് ജസ്റ്റിസിനോട് അവർ ആവശ്യപ്പെട്ടു. എല്ലാ മതക്കാരും ധാർമിക ഐക്യത്തിനു വേണ്ടി ഒന്നിച്ചു നിൽക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
Christians protest in Karachi over forced marriages, conversions