
കൊച്ചി: തിരഞ്ഞെടുപ്പിൽ അപര സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല്ലുന്ന നടപടിയാണെന്ന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അപരന്മാരെ നിയോഗിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. അപരസ്ഥാനാര്‍ഥികളെ നിയോഗിക്കുന്നത് തടയണമെന്നും കോടതി വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി പി വിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
അഞ്ജലി നായര്‍ എന്ന പേര് ബാലറ്റില്‍ ഉള്‍പ്പെടുത്തണമെന്ന സ്ഥാനാര്‍ഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. അപരന്മാരെ മത്സരിപ്പിക്കാന്‍ നിയോഗിക്കുന്നതിലൂടെ യഥാര്‍ഥ സ്ഥാനാര്‍ഥികള്‍ക്ക് ഒരുനിലക്കും വോട്ട് നഷ്ടപ്പെടാന്‍ ഇടവരരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്.