
മുംബൈ: കുടുംബ വഴക്കിന്‍റേയോ ദാമ്പത്യ പ്രശ്നങ്ങളുടെയോ പേരിൽ ഒരു വൃക്തി ആത്മഹത്യ ചെയ്താൽ അതിന്‍റെ ഉത്തരവാദിത്തം പങ്കാളിക്കല്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതു സംബന്ധിച്ച കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരമൊരു കേസിൽ നിയമപ്രകാരം ഭാര്യയെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ല എന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചത്.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നവംബർ 26, 2019ന് ട്രെയിനിന് മുന്നിൽച്ചാടി ഒരു വ്യക്തി ആത്മഹത്യ ചെയ്തു. മകന്‍റെ മരണത്തിൽ ദുഃഖിതനായ പിതാവ് മരുമകൾക്കെതിരേ പരാതി നൽകുകയായിരുന്നു. നിസാരകാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അറിയിക്കാതെ വീട്ടിൽ പോകുകയും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിക്കുന്നു.
ഇതിനാലാണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പരാതിയിൽ ആരോപിക്കുന്നത്. പിതാവിന്‍റെ പരാതിയിൽ പൊലീസ് മരിച്ചയാളുടെ ഭാര്യക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുകയായിരുന്നു. ഈ കേസിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.