
ഇറാൻ യുദ്ധത്തെ കുറിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച രാത്രി രാഷ്ട്രത്തോടു സംസാരിക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് അറിയിച്ചു. ഇ ടി 9 മണിക്കാണ് പ്രസംഗം വച്ചിട്ടുള്ളത്. "സുപ്രധാനമായ അറിയിപ്പ്" ഉണ്ടാവുമെന്നാണ് ലെവിറ്റ് പറയുന്നത്.
യുദ്ധം രണ്ടാം മാസം എത്തുമ്പോൾ അത് തുടരണോ അവസാനിപ്പിക്കണോ എന്ന സുപ്രധാന തീരുമാനം നേരിടുകയാണ് ട്രംപ്. മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്ന നേരത്താണ് ട്രംപ് സംസാരിക്കുന്നത്. അതേ സമയം, യുദ്ധത്തോട് യുഎസിൽ എതിർപ്പ് കനത്തിട്ടുമുണ്ട്.
കരയുദ്ധത്തിനു ട്രംപ് തീരുമാനം എടുത്തെന്ന ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇറാന്റെ സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കാൻ ആർമിയെ നിയോഗിക്കണം എന്ന ഉപദേശം അദ്ദേഹത്തിനു ലഭിച്ചിരുന്നു. അപകടകരമായ ആ ദൗത്യം ഏറ്റെടുക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവരെ നിയോഗിക്കും.
ചൊവാഴ്ച്ച ഇറാന്റെ അണുശക്തി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിൽ യുഎസ് സേന 2,000 പൗണ്ട് ബോംബുകൾ വർഷിച്ചു. ആയുധപ്പുരകൾ ആയിരുന്നു ലക്‌ഷ്യം. കഴിഞ്ഞ വർഷം ജൂണിൽ ഇസ്ഫഹാൻ അണുശക്തി കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ യുറേനിയം നശിച്ചില്ല എന്നാണ് നിഗമനം.
Trump to address nation on Iran conflict