
തിരുവനന്തപുരം: എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപരിശോധിക്കണമെന്ന് മലങ്കര കത്തോലിക്ക സഭ അധ്യക്ഷനും ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായ കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ . എല്ലാ സഭാ നേതതൃത്വവും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ ക്രൈസ്തവ പ്രതിനിധികളെ വിളിച്ച് ഔദ്യോഗിക ചർച്ച നടത്തിയതായി അറിവില്ല. ചർച്ച ഇനിയും നടക്കാമെന്നും ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ഇത് എഫ്‌സിആർഎ നിയമത്തിൽ കൊണ്ടുവരുന്നത്. അതിൽ സ്വാഭാവിക സംശയം ഉണ്ടാകും. എല്ലാ വിഭാഗങ്ങളെയും വരുതിയിലാക്കാനുള്ള അവസ്ഥയിലേക്ക് വരുന്നുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല. അത് ഇല്ലാതാക്കുക എന്നതാണ് ഭരണസംവിധാനത്തിൻ്റെ ഉത്തരവാദിത്തമെന്നും ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
ക്രൈസ്തവരെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുക എന്നതാണ് സർക്കാരിൻ്റെ ഉത്തരവാദിത്തം. ഒരു വിഭാഗവും അകന്നുപോകരുത്. സർക്കാരിന് രാജ്യം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം മതേതരത്വവും ഭരണഘടനയും ജനങ്ങളുടെ കൂട്ടുത്തരവാദിത്തവും സംരക്ഷിക്കുക എന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുക എന്നതാണ് ഭരണാധികാരിയുടെ മികവ്. എഫ്‌സിആർഎ വിഷയത്തിൽ രാജ്യം ഭരിക്കുന്നവർ തങ്ങളെ ചേർത്തുനിർത്തിയതായി അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.