
രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായും ചുവപ്പ് ഭീകരതയുടെ നിഴൽ നീങ്ങിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചു. മാവോയിസത്തിന്റെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തർ ഇപ്പോൾ വികസനത്തിന്റെ പുതിയ പാതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാർച്ച് 31-നകം മാവോയിസം തുടച്ചുനീക്കുമെന്ന കേന്ദ്രസർക്കാരിന്റെ മുൻ പ്രഖ്യാപനം യാഥാർത്ഥ്യമായതായും രാജ്യം ഇപ്പോൾ മാവോയിസ്റ്റ് മുക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭീകരതയുടെ നിഴൽ മാറിയതോടെ ബസ്തറിലെ ഓരോ ഗ്രാമത്തിലും അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനുള്ള നടപടികൾ വേഗത്തിലായതായി മന്ത്രി പറഞ്ഞു. സ്കൂളുകൾ സ്ഥാപിക്കുന്നതിനായുള്ള പ്രത്യേക ക്യാംപയിൻ മേഖലയിൽ ആരംഭിച്ചുകഴിഞ്ഞു. റേഷൻ കടകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവ എല്ലാ ഗ്രാമങ്ങളിലും ലഭ്യമാക്കി. ജനങ്ങൾക്ക് ആധാർ കാർഡുകളും റേഷൻ കാർഡുകളും വിതരണം ചെയ്തതിലൂടെ സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാൻ കഴിഞ്ഞെന്നും അമിത് ഷാ വ്യക്തമാക്കി.
മാവോയിസ്റ്റുകൾ ആയുധം താഴെവെച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു. അക്രമത്തിന്റെ വഴി ഉപേക്ഷിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാണ്. എന്നാൽ അക്രമം തുടരുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.