
നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ അറസ്റ്റിനെത്തുടർന്ന് രാജ്യം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും ജനകീയ പ്രക്ഷോഭത്തിലേക്കും നീങ്ങുകയാണ്. 2025-ലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടയിൽ നടന്ന വെടിവെപ്പിലും മരണങ്ങളിലും പങ്കുണ്ടെന്ന ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് മാർച്ച് 28 ന് പുലർച്ചെ ഒലിയെയും മുൻ ആഭ്യന്തരമന്ത്രി രമേഷ് ലേഖക്കിനെയും സുരക്ഷാസേന കസ്റ്റഡിയിലെടുത്തത്.
ബാലേന്ദ്ര ഷാ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടന്ന ഈ നാടകീയ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് ഒലിയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു.
തങ്ങളുടെ പ്രിയനേതാവിനെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവിൽ നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. പഴയ പാർലമെന്റ് മന്ദിരത്തിന് സമീപം നടന്ന പ്രതിഷേധ പ്രകടനങ്ങളെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബറിലെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 76 പേരുടെ മരണത്തിന് ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന അന്വേഷണ കമ്മീഷൻ ശുപാർശയാണ് ഇപ്പോൾ ഒലിക്കെതിരെയുള്ള നടപടികൾക്ക് ആധാരമായിരിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന 74-കാരനായ ശർമ്മ ഒലി വീഡിയോ ലിങ്ക് വഴിയാണ് കോടതിയിൽ ഹാജരായത്. കോടതി അദ്ദേഹത്തെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഒലിയുടെ അഭിഭാഷകർ, അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്