
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയുടെ ഏകാധിപത്യ ശൈലി അനുകരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിനായി ബിജെപിക്കും സിപിഎമ്മിനും ഇടയിൽ ഉന്നതതലത്തിലുള്ള രഹസ്യധാരണയുണ്ട്. അധികാരം ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്തുന്നു. രാജ്യത്തുടനീളം കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ, ഇൻകം ടാക്സ് വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ശക്തമായി ഉപയോഗിക്കുമ്പോൾ, കേരളത്തിലെ ഇടത് നേതൃത്വത്തെ അവ ഒഴിവാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതും രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും നിരന്തരം ലക്ഷ്യമിടുകയും ചെയ്യുന്ന മോദിയുടെ അന്വേഷണ ഏജൻസികൾ കേരളത്തിൽ സിപിഎം നേതാക്കൾക്കും മുഖ്യമന്ത്രിക്കും എതിരെയുള്ള കേസുകളിൽ മൃദുസമീപനം സ്വീകരിക്കുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവലിൻ അഴിമതി കേസ് സുപ്രീം കോടതിയിൽ 37 തവണ മാറ്റിവെച്ചതും കേന്ദ്രസർക്കാരുമായുള്ള രഹസ്യ ധാരണയുടെ പുറത്താണെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ച പൈലറ്റ്, കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനമായി ഉയർന്നുവെന്നും ദേശീയ ശരാശരിയായ 10 ശതമാനത്തെ മറികടന്നുവെന്നും പറഞ്ഞു. സ്ത്രീകളുടെ തൊഴിലില്ലായ്മ 47 ശതമാനമാണെന്നും സ്ഥിതി കൂടുതൽ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയും അവസരവും ഇല്ലാത്തതിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കേരളം വിടുകയാണ്. സംസ്ഥാനം എടുക്കുന്ന വായ്പകളിൽ ഏകദേശം 94 ശതമാനം പഴയ കടങ്ങൾ അടയ്ക്കാനായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.