
ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് ജനവിധി തേടാൻ നടനും ടിവികെ അധ്യക്ഷനുമായ വിജയ്. പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തനിക്കും തന്‍റെ കക്ഷിക്കും ഒരു അവസരം നല്‍കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ 23ന് പാര്‍ട്ടിയുടെ ചിഹ്നമായ വിസിലില്‍ വോട്ട് ചെയ്യാനും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം അദ്ദേഹം തന്‍റെ തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തു. ഡിഎംകെ ഒരു ദുഷ്‌ടശക്തിയാണെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. ഡിഎംകെ ഭരണത്തിന്‍ കീഴില്‍ സ്‌ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നും വിജയ് ചൂണ്ടിക്കാട്ടി. മദ്യവും മയക്കുമരുന്നും സംസ്ഥാനത്ത് പിടി മുറുക്കിയിരിക്കുന്നു. ക്രമസമാധാന നില ആകെത്തകര്‍ന്നു.
തമിഴ്‌നാടിനെ നമുക്ക് രക്ഷിക്കേണ്ടതുണ്ട്. ആരാണ് ഈ നാശത്തിന് ഉത്തരവാദികള്‍. ഡിഎംകെ എന്ന ദുഷ്‌ട ശക്തിയാണ് ഇതിനെല്ലാം കാരണം. സ്റ്റാലിന്‍ സര്‍ ആണ് ഇതിന് കാരണം, വിജയ് ആരോപിച്ചു.
വടക്കന്‍ ചെന്നൈയിലെ പെരമ്പൂരില്‍ നിന്ന് ജനവിധി തേടാനാണ് വിജയുടെ തീരുമാനം. തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള മണ്ഡലമാണിത്. മധ്യ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ നിന്നും അദ്ദേഹം ജനവിധി തേടുന്നുണ്ട്. ഫലഭൂയിഷ്‌ഠമായ കാവേരി ഡെല്‍റ്റ മേഖലയാണിത്.
താന്‍ തന്‍റെ സുരക്ഷിതമായ ജീവിതം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക് വന്നത് ജനങ്ങളെ സേവിക്കാനാണെന്ന് വിജയ് പറഞ്ഞു. ജനങ്ങളോട് തനിക്ക് നന്ദി അറിയിക്കേണ്ടതുണ്ട്. ഈ വേദനയെല്ലാം സഹിച്ച് താന്‍ നിലകൊള്ളുന്നത് അവര്‍ക്ക് വേണ്ടിയാണ്. താന്‍ ഒരിക്കലും കള്ളം പറയില്ല. ഒരിക്കലും നിങ്ങളെ ചതിക്കില്ല. വിജയ് പറഞ്ഞു.
ടിവികെ കൂടി മത്സരരംഗത്ത് സജീവമായതോടെ ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയും എഐഎഡിഎംകെയും ബിജെപിയും അടങ്ങുന്ന പ്രതിപക്ഷവും ഉള്‍പ്പെടെ ചതുഷ്‌കോണ മത്സരത്തിനാണ് തമിഴ്‌നാട്ടില്‍ കളമൊരുങ്ങിയിരിക്കുന്നത്.