
വയനാട് ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും വീടുകളുടെ പണി പൂർത്തിയാകാത്തതിനാൽ ദുരന്തബാധിതർക്ക് താമസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ദുരന്തത്തെ സർക്കാർ വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
കക്കൂസിന് കുഴി പോലും എടുക്കാതെ താക്കോൽ കൈമാറിയെന്നാണ് ബിജെപിയുടെ വിമർശനം. ദുരന്തത്തെ വിറ്റ് വോട്ട് ആക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. ദുരന്തബാധിതരെ മൂന്നാം ഭരണത്തിന് വോട്ടാക്കി മാറ്റാൻ ഉപയോഗിച്ചു. നിർമ്മാണത്തിൽ സർവത്ര പ്രതിസന്ധിയാണെന്ന് ആരോപിച്ച ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, ദുരന്തബാധിതരോട് സർക്കാർ കാണിക്കുന്നത് കൊടുംക്രൂരതയാണെന്നും വിമർശിച്ചു. ദുരന്തത്തിൽ ഉടുതുണി പോലും ഇല്ലാതായ 178 പേർക്ക് പോലും രണ്ട് കൊല്ലമായി വീട് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വിമർശനം.
ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ദുരന്ത ബാധിതർക്ക് താമസിക്കാൻ കഴിഞ്ഞിട്ടില്ല. നിർമ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്.