
കാസർകോട്: വിവാഹത്തിനു ശേഷം ഭർത്താവ് വാങ്ങിക്കൊടുത്ത 16 ലക്ഷം രൂപയുടെ സ്വർണം വിവാഹമോചനം നേടിയ യുവതി തിരിച്ചുകൊടുക്കണമെന്ന് വിധി. വിവാഹമോചനത്തിനു പിന്നാലെ ഭർത്താവ് നൽകിയ ഹർജിയില് ജില്ലാ കുടുംബകോടതിയുടേതാണ് വിധി.
നീലേശ്വരം കോട്ടപ്പുറത്തെ പ്രവാസി പി.സി. ഷിഹാബുദീനാണ് ഹർജിക്കാരൻ. വിവാഹസമയത്ത് മഹർ ആയി നൽകിയതും വിവാഹശേഷം വിവിധ കാലയളവിൽ ഭാര്യയ്ക്ക് നൽകിയതുമായ സ്വർണം തിരിച്ചു നൽകണം എന്നാണ് ഷിഹാബുദീൻ ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജിക്കാരന്‍റെ വാദം അംഗീകരിച്ച കുടുംബകോടതി ജഡജി സി. ദീപു സ്വർണം തിരിച്ചുകൊടുക്കാൻ ഉത്തരവിടുകയായിരുന്നു.
ഷിഹാബുദീന്റെ ഭാര്യ ഇതേ കുടുംബകോടതിയിൽ നേരത്തേ വിവാഹമോചനം നേടിയിരുന്നു. തുടർന്നാണ് താൻ നൽകിയ സ്വർണം തിരിച്ചുകിട്ടണമെന്ന ഹർജിയുമായി ഷിഹാബുദീൻ കോടതിയെ സമീപിച്ചത്. ഹർജിക്കാരന് വേണ്ടി നീലേശ്വരത്തെ എം. അബ്ദുൾ കരീം കോടതിയിൽ ഹാജരായി.