
ഹൂസ്റ്റൺ :രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പങ്കെടുത്തില്ല. തൽസ്ഥാനത്ത് നിന്ന് രാജിവെക്കാൻ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തിൽ യോഗത്തിൽ അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു.
കമ്മീഷണർമാരായ വിൻസെന്റ് മോറലിസ്, ഡെക്സ്റ്റർ മക്കോയ് എന്നിവർ കെ.പി. ജോർജ് ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാനത്ത് കുറ്റാരോപിതനായ ഒരാൾ തുടരുന്നത് ശരിയല്ലെന്ന് ഡെക്സ്റ്റർ മക്കോയ് വ്യക്തമാക്കി.
കെ.പി. ജോർജ് ഒപ്പിട്ട ഗ്രാന്റുകൾ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഗ്രെഗ് ആബട്ട് കത്തയച്ചു. ഇതോടെ ഇരകൾക്കുള്ള സഹായം, മാനസികാരോഗ്യ സേവനങ്ങൾ തുടങ്ങിയവയ്ക്കുള്ള 27 സജീവ ഗ്രാന്റുകൾ നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്.
ഗ്രാന്റുകൾ പുനഃസ്ഥാപിക്കുന്നതിനായി കമ്മീഷണർ ഗ്രേഡി പ്രെസ്റ്റേജിനെ പുതിയ ചുമതലക്കാരനായി കൗണ്ടി തിരഞ്ഞെടുത്തു. കൂടാതെ, ജോർജ് ഒപ്പിട്ട രേഖകൾ ഓഡിറ്റർമാർ വിശദമായി പരിശോധിക്കും.
ശിക്ഷാവിധി ജൂണിൽ വരുന്നത് വരെ അദ്ദേഹത്തിന് യോഗങ്ങളിൽ പങ്കെടുക്കാനും തന്റെ $200,000 ശമ്പളം കൈപ്പറ്റാനും നിയമപരമായി തടസ്സമില്ലെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കാമ്പെയ്‌ൻ ഫണ്ടിൽ നിന്ന് $46,500 വെട്ടിച്ചു എന്ന കേസിലാണ് കെ.പി. ജോർജ് കഴിഞ്ഞ ആഴ്ച ശിക്ഷിക്കപ്പെട്ടത്.