
വഴിയും സത്യവും ജീവനുമായ ക്രിസ്തുവിന്റെ സന്ദേശവുമായി ലിയോ പതിനാലാമൻ പാപ്പാ ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ രണ്ടാമത്തേതായ മോണാക്കോയിലെത്തി . മാർച്ച് 28 ശനിയാഴ്ചയായിരുന്നു ഒരു ദിവസം മാത്രം നീണ്ടുനിന്ന ഈ അപ്പസ്തോലിക യാത്ര . കഴിഞ്ഞ ജനുവരി 17-ന് മോണാക്കോയിലെ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ നൽകിയ ഔദ്യോഗിക ക്ഷണം കൂടി പരിഗണിച്ചാണ് പരിശുദ്ധ പിതാവ് ഈ യാത്രയ്ക്ക് തയ്യാറായത്.
മൊണാക്കോ സന്ദർശന വേളയിൽ, രാജകുമാരന്മാരുടെ കൊട്ടാരത്തിൽ വച്ച്, ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പാപ്പാ തന്റെ പ്രഥമ സന്ദേശം നൽകി. സന്ദേശത്തിൽ, സാഹോദര്യവും, സൗഹൃദവും മൊണാക്കോ നാടിന്റെ പ്രത്യേകതയാണെന്നു പാപ്പാ എടുത്തു പറഞ്ഞു.
ഈ ദിവസം മൊണാക്കോയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ സാധിക്കുന്നതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കത്തോലിക്കാ വിശ്വാസവും, റോമൻ സഭയും തമ്മിലുള്ള ആഴമേറിയ ബന്ധമാണ്, ഈ നാടിനെ വ്യതിരിക്തമാക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു. ഇന്ന് അടച്ചുപൂട്ടലിന്റെയും സ്വയംപര്യാപ്തതയുടെയും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്കും, സാമൂഹികമായ സൗഹൃദത്തിനുമുള്ള വിളി സ്വീകരിച്ചിരിക്കുന്ന ഒരു നാടാണ് മൊണാക്കോ എന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു.
ബലപ്രകടനവും, അധികാര ദുർവിനിയോഗത്തിന്റെ യുക്തിയും ലോകത്തെ നശിപ്പിക്കുകയും, സമാധാനത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന ഒരു സമയത്ത് എളിമയുടെയും, ആത്മീയ പൈതൃകത്തിന്റെയും മൂല്യം, മൊണാക്കോ നാടിനെ നീതിയുടെ സേവനത്തിനായി ഉൾച്ചേർക്കുന്നതിൽ തനിക്കുള്ള സന്തോഷവും പാപ്പാ പങ്കുവച്ചു.
ദൈവരാജ്യം ഒരു വൃക്ഷമായി മാറുന്ന ഒരു ചെറിയ വിത്ത് പോലെയാണെന്നുള്ള വചനം ഉദ്ധരിച്ചുകൊണ്ട്, ദൈവത്തിന്റെ കൃപയിൽ പൂർണ്ണമായി ആശ്രയം വച്ചുകൊണ്ട്, ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. നാനാത്വം നിറഞ്ഞ നാടിന്റെ മനോഹാരിത എടുത്തുപറഞ്ഞ പാപ്പാ, പല ദേശങ്ങളിൽ നിന്നും സേവനത്തിനായി എത്തിച്ചേർന്നവരുടെ സംഭാവനകൾ, മൊണാക്കോയ്‌ക്ക് നൽകുന്ന ക്ഷേമം വളരെ വലുതാണെന്നും കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നും നിസാരമല്ല എന്നു, താലന്തുകളുടെ ഉപമ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ വിവരിച്ചു. ദൈവരാജ്യത്തിനു വേണ്ടി നമുക്ക് നൽകപ്പെട്ടത് അത്, എത്ര ചെറുതാണെങ്കിലും വിനിയോഗിക്കുവാനും, അത് പാപത്തിന്റെ ഘടനകളെ ഇല്ലാതാക്കുമെന്നും പാപ്പാ പറഞ്ഞു. ദരിദ്രരെ ചേർത്ത് നിർത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. മൊണാക്കോ രാജ്യത്തിന്റെ ഔദ്യോഗിക മതം കത്തോലിക്കാ വിശ്വാസമെന്ന് സൂചിപ്പിച്ച പാപ്പാ, അത് മുൻപോട്ടു വയ്ക്കുന്ന സാഹോദര്യത്തിന്റെ മാതൃക ലോകത്തിനു കാട്ടിക്കൊടുക്കുവാൻ ഏവരെയും ക്ഷണിച്ചു.
മതേതരവൽക്കരിക്കപ്പെട്ട ഒരു സംസ്കാരത്തിൽ പോലും, സാമൂഹ്യ പഠനങ്ങൾ മുൻപോട്ടു വയ്ക്കുന്ന, പ്രശ്നങ്ങളെ സമീപിക്കുന്ന സവിശേഷമായ രീതി, സുവിശേഷത്തിൽനിന്നുള്ള വെളിച്ചം, പ്രയാസമനുഭവിക്കുന്നവരിലേക്ക് ചൊരിയുവാൻ നമ്മെ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.
വത്തിക്കാനിലെ ഹെലിപാഡിൽനിന്ന് രാവിലെ ഏഴേകാലോടെ യാത്ര ആരംഭിച്ച പാപ്പാ ഏതാണ്ട് അഞ്ഞൂറ് കിലോമീറ്ററുകൾ ഒന്നേമുക്കാൽ മണിക്കൂറുകൾ കൊണ്ട് സഞ്ചരിച്ച് മോണാക്കോയിലെത്തി . ആൽബർട്ട് രാജകുമാരൻ, രാജ്യത്തെ കത്തോലിക്കാസമൂഹം, യുവാക്കളും ക്രൈസ്തവവിശ്വാസം സ്വീകരിക്കാനൊരുങ്ങുന്നവരും എന്നിങ്ങനെ വിവിധ വ്യക്തികളും സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ചകൾ ഈ അപ്പസ്തോലികയാത്രയുടെ ഭാഗമാണ് . ഉച്ചകഴിഞ്ഞ് വിശുദ്ധ ബലിയർപ്പണത്തിന് ശേഷമാകും പരിശുദ്ധ പിതാവ് വത്തിക്കാനിലേക്ക് ഹെലികോപ്റ്ററിൽ മടങ്ങുക.
ഈ വർഷത്തെ അപ്പസ്തോലിക യാത്രകളിൽ ഏറ്റവും ആദ്യത്തേതാണ്, മൊണാക്കോ രാജ്യത്തേക്കുള്ളതെന്ന പ്രത്യേകത ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഈ യാത്രയ്ക്കുണ്ട്. ഫ്രാൻസിസ് പാപ്പായ്ക്കും, തുടർന്ന് ലിയോ പതിനാലാമൻ പാപ്പായ്ക്കും രാജ്യത്തെ രാഷ്ട്രീയനേതൃത്വം നൽകിയ ക്ഷണത്തിന് മറുപടിയായാണ് വലിയ ആഴ്ചയ്ക്ക് മുൻപായി, മാർച്ച് 28-ന് നടന്ന ഈ യാത്ര.