
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്നും സതീശന്‍ വിമര്‍ശിച്ചു. ശബരിമലയില്‍ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവര്‍ പിന്നെ വീട് കയറി മാപ്പ് പറഞ്ഞുവെന്നും സതീശന്‍ വിമര്‍ശിച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
'എല്ലാ ഏകാധിപതികളെയും ഭയമാണ് ഭരിക്കുന്നത്. ഹിറ്റ്ലറിനും സ്റ്റാലിനും ഭയമായിരുന്നു. പിണറായി വിജയനും ഭയമാണ്. ഒരു ഇന്റര്‍വ്യൂവിനെ പോലും ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് ഒരു ഇന്റര്‍വ്യൂ നല്‍കിയപ്പോള്‍ അത് മാറ്റാന്‍ സ്വന്തം പൊലീസിനെ കൊണ്ട് മെറ്റയോട് ശുപാര്‍ശ ചെയ്യിച്ച ഭീരുവാണ് പിണറായി വിജയന്‍. കേരളത്തിലെ പൊലീസ് മെറ്റയോട് ശുപാര്‍ശ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കമന്റില്‍ എന്താണ് കുഴപ്പം? തെരഞ്ഞെടുപ്പ് കമ്മിഷനല്ല, പൊലീസാണ് ശിപാര്‍ശ ചെയ്തത്. എല്ലാം ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറയുന്നത് വീണിടത്ത് കിടന്ന് ഉരുളലാണ്.
നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. അതുതന്നെയാണ് സ്വഭാവം. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ആ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ ഇന്റര്‍വ്യൂവിനോട് പോലും അസഹിഷ്ണുതയും ഭയവുമാണ്. ഭയമാണ് ഇവിടെ ഭരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
'ശബരിമല യുവതി പ്രവേശനത്തില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞതാണ്. പിന്നീട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എല്ലാ വീടുകളിലും കയറി സിപിഎം മാപ്പ് ചോദിച്ചില്ലേ? ശബരിമല സ്വര്‍ണക്കേസില്‍ സിപിഎമ്മുകാര്‍ ജയിലില്‍ കിടന്നിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായോ.
കൊള്ളക്കാരെയും കവര്‍ച്ചക്കാരെയുമാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെ 55 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ മകന് സമന്‍സ് മാത്രമെ വന്നുള്ളൂ. അത് പിന്നീട് എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. എന്റെ പറവൂരിലെ വീട്ടിലേക്ക് എല്ലാ മാസവും ബിജെപി മാര്‍ച്ചാണ്. എല്ലാ കാലത്തും എനിക്കെതിരെയാണ് അവര്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് ബിജെപി നടക്കുന്നത്. പാലക്കാട് ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ ബിജെപി-സിപിഎം ഡീലുണ്ട്. മലമ്പുഴയിലും കോങ്ങാടും യുഡിഎഫ് വിജയിക്കും. ഇപ്പോഴുള്ള ഡീല്‍ ആരോപണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീണിടത്ത് കിടന്ന് സിപിഎം ഉരുളുകയാണ്' സതീശന്‍ പറഞ്ഞു.
ഇൻ്റര്‍വ്യൂ നീക്കം ചെയ്ത വിഷയത്തിൽ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് രേഖപ്പെടുത്തിയത്. മനോരമ ന്യൂസിന് കൊടുത്ത ഇൻ്റര്‍വ്യൂ പോലീസ് ആവശ്യപ്പെട്ടിട്ട്, മെറ്റ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. ആ ഇൻ്റര്‍വ്യൂവിനെ പോലും ഇവര്‍ ഭയപ്പെടുകയാണ്. എന്തിനാണ് ഇത്രയും ഭയക്കുന്നത്? എത്ര നേതാക്കളാണ് തെരഞ്ഞെടുപ്പ് കാലത്ത് അഭിമുഖങ്ങള്‍ നല്‍കുന്നത്. ഇൻ്റര്‍വ്യൂ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ പോലീസിന് എന്ത് അവകാശമാണുള്ളതെന്നും വിഡി സതീശൻ ചോദിച്ചു