Image

വി ഡി സതീശന്റെ അഭിമുഖ വിഡിയോ നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച തെറ്റ് ; ആവശ്യപ്പെട്ടത് വിഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനെന്ന് രത്തന്‍ ഖേല്‍ക്കര്‍

Published on 27 March, 2026
വി ഡി സതീശന്റെ അഭിമുഖ വിഡിയോ നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച തെറ്റ് ; ആവശ്യപ്പെട്ടത് വിഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനെന്ന് രത്തന്‍ ഖേല്‍ക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖ വിഡിയോയുടെ ഭാഗം പൊലീസ് നിര്‍ദേശ പ്രകാരം മെറ്റ നീക്കം ചെയ്‌തെന്ന ആരോപണത്തില്‍ വിശദീകരണവുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. അഭിമുഖം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

വിഡിയോയ്ക്ക് താഴെ വന്ന കമന്റ് നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ വിഡിയോ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെറ്റയ്ക്ക് പറ്റിയ തെറ്റ് എന്നാണ് പൊലീസ് അറിയിച്ചത്. സൈബര്‍ പൊലീസ് മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണും. മെറ്റയോട് വിഡിയോ റീസ്റ്റോര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ കൃത്യമായി ഇടപെടാനുള്ള അധികാരം പൊലീസിനുണ്ട്. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. പരാതിയുണ്ടെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ ബിജെപി സീല്‍ വിവാദത്തിലും തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ലഭിച്ചതായി രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക