
ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ചു സുഹൃദ് രാജ്യങ്ങൾക്കു ഹോർമുസ് കടലിടുക്ക് വഴി തടസം കൂടാതെ പോകാൻ അനുമതി നൽകിയെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു. ഇന്ത്യയിലേക്കു ഇന്ധനം കൊണ്ടുവരുന്ന ഇരുപതോളം കപ്പലുകൾ ഹോർമുസ് താണ്ടാൻ അനുമതി കാത്തു കിടക്കുമ്പോഴാണ് വലിയ ആശ്വാസമാവുന്ന ഈ പ്രഖ്യാപനം അറാഗ്ചി സ്റ്റേറ്റ് ടെലിവിഷനിൽ നടത്തിയത്.
ഇന്ത്യയുടെ നാവിക സേനാ കപ്പലുകളെ ഈ കപ്പലുകൾക്ക് അകമ്പടി നൽകാൻ നിയോഗിച്ചതായി ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.
റഷ്യ, ചൈന, പാക്കിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കാണ് ഇന്ത്യക്കൊപ്പം അനുമതി ലഭിച്ചത്.
ഹോർമുസ് പൂർണമായി അടച്ചിട്ടില്ലെന്ന് അറാഗ്ചി വ്യക്തമാക്കി. "എന്നാൽ ശത്രുക്കളെ കടത്തി വിടേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ സുഹൃത് രാജ്യങ്ങൾക്കു അനുമതി നൽകിയിട്ടുണ്ട്."
യുഎസ്, ഇസ്രയേൽ എന്നിവയുടെ കപ്പലുകൾ ഹോർമുസിൽ തടയുമെന്നു അറാഗ്ചി വ്യക്തമാക്കി. ആക്രമണത്തിനു താവളം നൽകുന്ന ചില ഗൾഫ് രാജ്യങ്ങളെയും തടയും.
ഹോർമുസിൽ ഇറാനാണ് നിയന്ത്രണം ഉള്ളതെന്നു യുദ്ധം 26 ദിവസം എത്തുമ്പോൾ വ്യക്തമായിട്ടുണ്ടെന്നു അറാഗ്ചി പറഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം അങ്ങിനെയൊരു നിയന്ത്രണം പ്രഖ്യാപിച്ചപ്പോൾ പലരും അതൊരു ഫലിതമായി കണ്ടു. എന്നാൽ പിന്നീടുണ്ടായ സംഭവ വികാസങ്ങൾ ഇറാന്റെ നിയന്ത്രണം തെളിയിച്ചു.
ഇന്ത്യയ്ക്കു ക്ഷാമമില്ല
ഇന്ത്യയ്ക്ക് രണ്ടു മാസത്തേക്കുള ഇന്ധനം കൈയ്യിലുണ്ടെന്നു വ്യാഴാഴ്ച്ച ഡൽഹിയിൽ ഗവൺമെന്റ് വക്താവ് അറിയിച്ചു. ക്ഷാമം ഉണ്ടാവുമെന്ന ഭീതി ആവശ്യമില്ല. ഹോർമുസിലെ പ്രതിസന്ധി ഉണ്ടെങ്കിലും ഇന്ത്യയ്ക്ക് 40 ഉറവിടങ്ങളിൽ നിന്നു എണ്ണയും മറ്റും വരുന്നുണ്ട്.
റിഫൈനറികൾ 100% പ്രവർത്തിക്കുന്നു. ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച എണ്ണ എന്നിവയും കരുതൽ ശേഖരവും ആവശ്യത്തിനുണ്ട്. 74 ദിവസത്തേക്കാണ് സംഭരണം. എന്നാൽ ഇപ്പോൾ 60 ദിവസത്തെ സ്റ്റോക്കുണ്ട്.
ഇറാന്റെ എണ്ണക്കപ്പലുകൾക്കുള്ള ഉപരോധം യുഎസ് തത്കാലത്തേക്കു നീക്കിയതിനാൽ ഇറാനിൽ നിന്ന് വര്ഷങ്ങൾക്കു ശേഷം പാചകവാതകവും എത്തി. മംഗളൂരുവിലാണ് ഇത് അറോറ എന്ന കപ്പലിൽ നിന്ന് ഇറക്കുക.
India among 5 'friendly' nations Iran clears in Hormuz