
ന്യൂഡൽഹി: ഐഎഎസ് പദവിയിൽ നിന്ന് നീക്കാത്തതിനെതിരെ കേന്ദ്രസർക്കാരിനെതിരെ തുറന്നടിച്ച് മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥ്. ഐഎഎസ് പദവി രാജിവച്ചത് കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും ഇത് കാരണം തനിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ലെന്നുമാണ് കണ്ണന് ഗോപിനാഥൻ പറയുന്നത്.
രാജിയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടാണ് കണ്ണൻ രംഗത്തെത്തിയത്. ആറര വർഷമായിട്ടും രാജി സ്വീകരിക്കുന്നില്ലെന്നും നടപടി വേണമെന്നും കണ്ണൻ ഗോപിനാഥൻ ആവശ്യപ്പെടുന്നു. രാജി കേന്ദ്രം അംഗീകരിക്കാത്തതിനാൽ പ്രഫഷനലി തനിക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നും ഇതു പീഡനമാണെന്നും കണ്ണൻ പറയുന്നു.
പാലക്കാട് സീറ്റിൽ കോൺഗ്രസ് കണ്ണനെ പരിഗണിച്ചിരുന്നെങ്കിലും രാജി സ്വീകരിക്കാത്തതിനാൽ മത്സരിക്കാനായില്ല.
2019ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് അഭിപ്രായസ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി കണ്ണൻ രാജിക്കത്ത് നൽകിയത്. രാജി നൽകുമ്പോൾ ദാദ്ര–നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.