Image

49 ലക്ഷം രൂപയുടെ വായ്പ ലീഗ് അടച്ചു തീര്‍ത്തു; ജപ്തി ഭീഷണി ഒഴിഞ്ഞ് എം കെ മുനീര്‍

Published on 25 March, 2026
49 ലക്ഷം രൂപയുടെ വായ്പ ലീഗ് അടച്ചു തീര്‍ത്തു; ജപ്തി ഭീഷണി ഒഴിഞ്ഞ് എം കെ മുനീര്‍

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണിയില്‍ ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം. മുസ്ലീം ലീഗ് നേതൃത്വം എം കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീര്‍ത്തു. ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കിലേക്ക് പണം കൈമാറിയത്. വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്.

58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ സി എച്ച് മുഹമ്മദ് കോയ പണിത, നടക്കാവിലെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. വീട് നവീകരണത്തിനായി ടൗണ്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി പലിശയടക്കം 58 ലക്ഷം രൂപയിലെത്തി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍ പോലും തിരിച്ചടവ് ഉണ്ടായില്ല. ബാങ്ക് അധികൃതര്‍ പലതവണ നോട്ടീസ് അയച്ചു.ജപ്തി നോട്ടീസ് ലഭിച്ചതോടെ വായ്പ അടക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചു. പരമാവധി ഇളവ് വേണമെന്നും ബാങ്ക് അധികൃതരോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വായ്പ കുടിശ്ശിക 58 ലക്ഷത്തില്‍ നിന്ന് 49 ലക്ഷമായി കുറച്ചു.

പക്ഷേ ഇതും അദ്ദേഹത്തിന് അടച്ചു തീര്‍ക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് ഈ മാസം മാര്‍ച്ച് 31ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ ജപ്തി അടക്കമുള്ള നടപടിയിലേക്ക് പോവേണ്ടി വരുമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയും എംകെ മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയ പണിത വീടാണിത്. ഇത് പിന്നീട് മുനീര്‍ പുതുക്കി പണിയുകയായിരുന്നു. 

സി എച്ചിന്റെ ഖബറിടത്തോട് ചേര്‍ന്നുള്ള ക്രസന്റ് ഹൗസ് ലീഗിന്റെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും വേദിയായ ഇടം കൂടെയാണ്. മുനീറിന്റെ പിതാവ് സി എച്ച് മരിക്കുമ്പോഴും കടബാധ്യതകള്‍ ഉണ്ടായിരുന്നു. അന്ന് പാര്‍ട്ടി ഇടപെട്ടാണ് കടങ്ങള്‍ തീര്‍ത്തത്.

'സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഇതുവരെ അവരോട് ഞാന്‍ പറഞ്ഞിട്ടില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, അവരോട് പറയാതിരുന്നതാണ്, പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചാണ്. പാര്‍ട്ടി ഇപ്പോഴാണ് അറിയുന്നത്. രണ്ടു പേരും വിളിച്ചിരുന്നു. പ്രയാസപ്പെടണ്ട എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് പാര്‍ട്ടിയാണ്' -മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എംഎല്‍എ എന്ന നിലക്കും മന്ത്രി എന്ന നിലക്കുമുള്ള ശമ്പളം കിട്ടിയത് പാര്‍ട്ടിയെ കൊണ്ടല്ലേ. പിതാവിന് ശേഷം തന്നെ സംരക്ഷിച്ചുവന്നിട്ടുള്ളത് പാര്‍ട്ടിയാണെന്നും മുനീര്‍ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക