
തൃശൂർ കൊടുങ്ങല്ലൂരിലെ ചാത്തേടത്ത് പറമ്പിലുള്ള ഒരു ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിൽ ഒരു ചെറിയ പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതി മൂന്ന് മാസം ഗർഭിണിയായിരിക്കെ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് മാസം തികയാതെ പ്രസവിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നഴ്സിംഗ് പഠിച്ചിട്ടുള്ളതിനാൽ താൻ തന്നെ ഭ്രൂണം വേർപ്പെടുത്തിയെന്നും, അത് ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.