
ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശന വിലക്കിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രമാണെന്നും മതപരമായ കാര്യങ്ങളിൽ സ്വന്തമായി നോക്കി നടത്താനുള്ള അവകാശം ഭരണഘടനപരമായി ഉണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. സുപ്രീംകോടതിക്ക് നൽകിയ വാദത്തിലാണ് ഇക്കാര്യമുള്ളത്.
സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കോൺസൽ പി.എസ്. സുധീർ ആണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. പ്രത്യേക മത വിഭാഗത്തെ സംബന്ധിച്ച് വിവിധ സുപ്രീംകോടതി വിധികളിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വിധിന്യായങ്ങൾ പരിശോധിച്ചാൽ ശബരിമല പ്രത്യേക മതവിഭാഗ ക്ഷേത്രമാണെന്ന് വ്യക്തമാകുമെന്നും വാദത്തിലുണ്ട്.
പ്രത്യേക മതവിഭാഗ ക്ഷേത്രങ്ങൾക്ക് ഭരണഘടനയുടെ അനുഛേദം 26(2)( B) പ്രകാരം മതപരമായ കാര്യങ്ങളിൽ തീരുമാനമെടുത്തത് നടപ്പാക്കാനുള്ള അധികാരമുണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം വിശദീകരിക്കുന്നത്. ആയിരത്തലധികം അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മതാരിയായ ക്ഷേത്രം ശബരിമലയിലേത് ആണെന്നും ദേവസ്വം ബോർഡ് കോടതിയിൽ നൽകിയ വാദത്തിലുണ്ട്.
അതേസമയം ശബരിമലയിൽ ലിംഗവിവേചനമില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. 10 വയസിന് താഴെയുള്ള പെൺകുട്ടികൾക്കും 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ വിലക്കില്ലെന്നും ദേവസ്വം ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ഇതിന് ഇടയിലുള്ള സ്ത്രീകൾക്കുള്ള വിലക്ക് ചില ആചാരങ്ങളുടെ ഭാഗമാണെന്നും ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിച്ചു.