Image

ഗുരുവായൂരില്‍ 48 ശതമാനം ഹൈന്ദവരുണ്ടായിട്ടും ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ നിയമസഭയില്‍ അയച്ചില്ല: ബി ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കി സിപിഎം; ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്ത് കെഎസ്‌യു

Published on 21 March, 2026
ഗുരുവായൂരില്‍ 48 ശതമാനം  ഹൈന്ദവരുണ്ടായിട്ടും ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ  നിയമസഭയില്‍ അയച്ചില്ല: ബി ഗോപാലകൃഷ്ണനെതിരെ  പരാതി നല്‍കി സിപിഎം; ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്ത് കെഎസ്‌യു

തൃശൂര്‍: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം. 

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

ഗോപാലകൃഷ്ണന്റെ പ്രസ്താവന വര്‍ഗീയത ലക്ഷ്യംവച്ചാണ്. ഗുരുവായൂരിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ബിജെപിക്കാവില്ല. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായും നേരിടുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പ്രസ്താവനയില്‍ പറഞ്ഞു.

രണ്ടു കൊല്ലമായി തൃശൂരിന്റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുല്‍ ഖാദര്‍ വിമര്‍ശിച്ചു. മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വര്‍ഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. ബി ഗോപാലകൃഷ്ണന് എതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉള്‍പ്പടെ ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.

ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശമാണ് വിവാദമായത്.  കൊടുങ്ങല്ലൂരമ്മയുടെ നടയില്‍നിന്ന് താന്‍ ഗുരുവായൂരിലേക്ക് എത്തിയത് ഭഗവാന്‍ ഗുരുവായൂരപ്പന്റെ വിളി കേട്ടാണെന്നും ഈ വരവ് ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടി ഓടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാന്‍ വിളിച്ചിരിക്കുന്നതെന്നും ഈ പോരാട്ടത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നുമാണ് ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക