
എറണാകുളം: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡിലെ ഫ്ലാറ്റിലാണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 14, നാല്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം.
മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുട്ടികളിൽ ഒരാളുടെ കാൻസർ രോഗത്തിന്റെ ചികിത്സയ്ക്കായിരണ്ട് മാസം മുമ്പാണ് ഇവർ എറണാകുളത്ത് എത്തിയതെന്നാണ് വിവരം.
എറണാകുളത്തെ ലൂർദ്, ആസ്റ്റർ മെഡിസിറ്റി ആശുപത്രികൾക്ക് സമീപത്താണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ആരെയും പുറത്തുകാണാത്തതോടെ വീട്ടുടമയുടെ ബന്ധു എത്തി നടത്തിയ പരിശോധനയിലാണ് അഞ്ച് പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇതേസമയം രണ്ട് മാസം മുൻപ് അശ്വതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ നടത്തിയ കുറ്റപ്പെടുത്തലുകളും അതിലുണ്ടായ മാനസിക വിഷമവുമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പോലീസ് വ്യക്തമാക്കി.
വീടിനുള്ളിൽ ശ്രീകുമാരിയെയും അശ്വതിയെയും തൂങ്ങിയ നിലയിലും, 14-ഉം 5-ഉം വയസ്സുള്ള ആൺകുട്ടികളെയും രണ്ട് വയസ്സുള്ള പെൺകുട്ടിയെയും കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്.