
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയമായിരിക്കില്ലെന്നും, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിൽ യാതൊരുവിധ മത്സരവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവിനെ മാത്രം ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയമാണ് പാർട്ടിയുടെ ഏക ലക്ഷ്യം. തിരഞ്ഞെടുപ്പിന് ശേഷം എഐസിസിയുടെ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. സി.പി.എമ്മിലെ പോലെ ഒരു വടംവലിയും കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സതീശൻ, പാർട്ടിക്കുള്ളിൽ പൂർണ്ണമായ ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
സി.പി.എമ്മിൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ആരുമില്ലാത്ത അവസ്ഥയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. എന്നാൽ കോൺഗ്രസ് മുന്നോട്ട് പോകുന്നത് കൂട്ടായ നേതൃത്വത്തിലൂടെയാണ്. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമായി കൃത്യമായ ധാരണയുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും ഈ ഐക്യം പ്രതിഫലിക്കുന്നുണ്ടെന്നും, 85 സീറ്റുകളിൽ തർക്കങ്ങളില്ലാതെ ഒറ്റപ്പേരാണ് നേതാക്കൾ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.