
മിഡിൽ ഈസ്റ്റ് യുദ്ധം സംബന്ധിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്തു വന്നു. വളരെ വേഗത്തിൽ പരിമിതമായ ആക്രമണങ്ങൾ കൊണ്ടു തീർക്കാം എന്ന പ്രതീക്ഷ നൽകി ഇസ്രയേൽ പ്രേരിപ്പിച്ചു യുഎസിനെ യുദ്ധക്കളത്തിൽ എത്തിച്ചെന്നും എന്നാൽ യുദ്ധം നീണ്ടു പോവുകയും പാടില്ലാത്ത മേഖലകളിലേക്കു വ്യാപിക്കയും ചെയ്യുന്നു. ആ തിരിച്ചറിയൽ ട്രംപിനെ അസ്വസ്ഥനാക്കുന്നു എന്നതു വ്യക്തമായിട്ടുണ്ട്.
ഇറാന്റെ വാതകപ്പാടമായ സൗത്ത് പാർസിൽ ഇസ്രയേൽ നടത്തിയ ആക്രമണമാണ് ഈ ഭിന്നത ചർച്ച ചെയ്യപ്പെടാൻ വഴി തെളിച്ചത്. ഊർജകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ട്രംപ് നിഷ്ക്കർഷിച്ചിരുന്നു. ഇറാന്റെ ഖാർഗ് ദ്വീപിൽ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ ഊർജകേന്ദ്രങ്ങൾ 'മര്യാദയുടെ പേരിൽ' ഒഴിവാക്കുന്നു എന്നു ട്രംപ് പറഞ്ഞു. ആഗോള വിപണിയിൽ എണ്ണയ്ക്കും ഗ്യാസിനും വില കയറും എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക.
എന്നാൽ രണ്ടു ദിവസം കഴിഞ്ഞാണ് സൗത്ത് പാർസിൽ ഖത്തർ-ഇറാൻ ഉടമയിലുള്ള ഗ്യാസ് ഫീൽഡ് ഇസ്രയേൽ ആക്രമിച്ചത്. അതിനു തിരിച്ചടിയായി ഇറാൻ ഗൾഫിലെ ഊർജകേന്ദ്രങ്ങൾ ആക്രമിച്ചതോടെ യുദ്ധത്തിന്റെ മാനം തന്നെ മാറി.
യുഎസിനെ അറിയിച്ച ശേഷമാണു ആക്രമണം നടത്തിയതെന്നു ഇസ്രയേൽ യുഎസ് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ അതുണ്ടായില്ലെന്നു വ്യക്തമാക്കിയ ട്രംപ്, മേലിൽ ആവർത്തിക്കരുതെന്ന് താക്കീതും നൽകി. അത് അനുസരിക്കുമെന്നാണ് നെതന്യാഹു വെള്ളിയാഴ്ച്ച അറിയിച്ചത്.
ഇറാൻ ആവട്ടെ, തങ്ങളുടെ ഊർജകേന്ദ്രങ്ങളിൽ ഇനി ആക്രമണം ഉണ്ടായാൽ ഗൾഫിലെ ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് വീണ്ടും ഭീഷണി മുഴക്കി.
എന്തായാലും ഇസ്രയേലിനു തന്ത്രപരമായി വലിയൊരു പിഴവ് പറ്റിയെന്നു വ്യക്തമാകുന്നു. അതേ സമയം, യുദ്ധം കൂടുതൽ ഗുരുതരമാക്കുകയും യുഎസ് ആർമിയെ അതിലേക്കു വലിച്ചിഴയ്ക്കുകയും ചെയ്‌തു നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ഭദ്രമാക്കാൻ നടത്തിയ നീക്കമാണതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ട്രംപിന്റെയും ബിബി എന്നദ്ദേഹം വിളിക്കുന്ന നെതന്യാഹുവിന്റേയും സമീപനങ്ങളിൽ വ്യക്തമാവുന്ന ഭിന്നത യുദ്ധത്തെ എങ്ങിനെ ബാധിക്കുമെന്നു വ്യക്തമല്ല.
ആർമിയെ കൊണ്ടു വരാനുള്ള ശ്രമം
യുഎസ് ആർമി ഇറാനിൽ പ്രവേശിച്ചാൽ വിയറ്റ്നാം ആവർത്തിക്കുമെന്ന് യുഎസ് ഇന്റലിജൻസ് തന്നെ താക്കീതു നൽകിയതായി റിപ്പോർട്ടുണ്ട്. രണ്ടു ലക്ഷം സൈനികർ ഇറാനിൽ പ്രവേശിക്കണം, യുദ്ധം 18 മാസം നീണ്ടു പോകാം. 25000 സൈനികർ കൊല്ലപ്പെടാം എന്നിങ്ങനെയാണ് ഇന്റൽ വിലയിരുത്തൽ. ഇറാന്റെ ആർമി കനത്ത വെല്ലുവിളിയാണെന്നു ഇറാഖുമായുള്ള യുദ്ധത്തിൽ കണ്ടതാണ്.
എന്നാൽ ഇറാനിൽ പുരോഹിത ഭരണം അവസാനിപ്പിക്കണമെങ്കിൽ കരയുദ്ധം അനിവാര്യമാണെന്നു നെതന്യാഹു വ്യാഴാഴ്ചയും പറഞ്ഞു. എന്നാൽ 'ഒരിടത്തേക്കും' ആർമിയെ അയക്കുന്നില്ലെന്നു ട്രംപ് അന്നു തന്നെ വ്യക്തമാക്കി. അദ്ദേഹത്തോട് ഏറ്റവും കൂറുള്ള 'അമേരിക്ക ഫസ്റ്റ്' അനുയായികൾ ആർമിയെ അയക്കുന്നതിനു എതിരുമാണ്.
ഇറാന്റെ ഊർജകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നു എന്നതാണ് മറ്റൊരു വിഷയം. അതാണ് ഏറ്റവും വലിയ ഗ്യാസ് ഫീൽഡായ സൗത്ത് പാർസിൽ അവർ അടിച്ചത്. ട്രംപ് അതിനെ എതിർക്കുന്നതാണ് ഇരുവരും തമ്മിൽ യോജിക്കാത്ത ഒരു വിഷയം.
ലക്ഷ്യങ്ങളിലും ഭിന്നത
യുദ്ധത്തിൽ ഇസ്രയേൽ കാണുന്ന ലക്ഷ്യങ്ങളും യുഎസ് ലക്ഷ്യങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇറാന്റെ ഊർജകേന്ദ്രങ്ങൾ തകർക്കണം എന്ന ബിബിയുടെ ആവശ്യത്തോട് ട്രംപ് യോജിക്കുന്നില്ല.
യുദ്ധം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുക എന്ന ഇസ്രയേലി നയത്തോടും ട്രംപ് യോജിക്കുന്നില്ല.
Trump, Netanyahu disagree on war strategy