
ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. മസൂദിന്‍റെ 21 മിനിറ്റ് നീണ്ട ഈദ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് അസ്ഹർ രോഗബാധിതനാണെന്ന വിവരം പുറത്തുവന്നത്. ഓഡിയോ രൂപത്തിലുള്ള സന്ദേശത്തിൽ അസ്ഹർ വളരെ ബുദ്ധിമുട്ടിയാണ് സംസാരിക്കുന്നത്. ഇതിനിടെ ശ്വാസം വലിക്കുകയും ചുമയ്ക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ അസ്ഹറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് പാക് അധികൃതർ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. അസ്ഹറിന്‍റെ ആരോഗ്യനില മോശമാണെന്നും വിദഗ്ധ ചികിത്സ തേടി കൊണ്ടിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന വിവരം.
അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന് മേൽ സമ്മർദ്ദം മുറുകുമ്പോൾ, ഭീകരരെ സംരക്ഷിക്കാൻ പാകിസ്ഥാൻ സ്ഥിരമായി പയറ്റുന്ന തന്ത്രമാണോ ഇതെന്നും സംശയമുണ്ട്. മുൻപും പല ഭീകരനേതാക്കളും കൊല്ലപ്പെട്ടെന്നോ രോഗബാധിതരായെന്നോ ഉള്ള വാർത്തകൾ പരത്തി അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന രീതി പാകിസ്ഥാൻ പിന്തുടരാറുണ്ട്. 2001-ലെ പാർലമെന്റ് ആക്രമണം, പുൽവാമ ഭീകരാക്രമണം തുടങ്ങി ഭാരതത്തെ നടുക്കിയ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസ്ഹർ.