
യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഇന്ത്യയിലെ ഹിന്ദു സംഘടനകളുടെ 20 വർഷത്തെ പ്രവർത്തനം വിലയിരുത്തി അവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടു നൽകിയ റിപ്പോർട്ടിനോടു ഹിന്ദുപാക്റ്റിന്റെ സംരംഭമായ അമേരിക്കൻ ഹിന്ദൂസ് എഗെയിൻസ്റ്റ് ഡിഫമേഷൻ (എഎച്ച്എഡി) പ്രതികരിച്ചു.
ആർ എസ് എസ് പോലുള്ള സംഘടനകളുടെ രണ്ടു പതിറ്റാണ്ടിലെ (2007–2026) പ്രവർത്തനം വിലയിരുത്തിയ യുഎസ് കമ്മീഷൻ നിരീക്ഷണത്തിന്റെ പരിധി കടന്നു ശിക്ഷ ശുപാർശ ചെയ്യുകയാണെന്നു എഎച്ച്എഡി ചൂണ്ടിക്കാട്ടി. ആർ എസ് എസിനെതിരെ ഉപരോധം ഏർപെടുത്തണമെന്നു കമ്മീഷൻ ആവശ്യപ്പെടുന്നു. ഇന്ത്യയിൽ സ്വാധീനമുള്ള സംഘടന എന്നു മാത്രം വിലയിരുത്തിയ ആർ എസ് എസിനെ ശിക്ഷിക്കണം എന്ന ശുപാർശ 20 വർഷത്തിൽ ഇതാദ്യമാണ്.
ആർ എസ് എസ് അതുല്യമായ സാമൂഹ്യ സേവനവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്തുകയും ദുരിതാശ്വാസം എത്തിക്കയും ചെയ്യുന്ന സംഘടനയാണെന്നു എഎച്ച്എഡി ചൂണ്ടിക്കാട്ടി. സാംസ്‌കാരിക പ്രവർത്തനങ്ങളുമുണ്ട്.
എന്നാൽ ആർ എസ് എസിനു ഉപരോധം ഏർപ്പെടുത്തണം എന്ന ശുപാർശ മൂലം അമേരിക്കയിലെ ഹിന്ദുക്കൾക്ക് ചാരിറ്റി, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവ നടത്താൻ തടസമുണ്ടാവും. ക്ഷേത്രങ്ങൾക്കും ചാരിറ്റി സംഘടനകൾക്കും മറ്റും അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.
യുഎസ് കമ്മീഷന്റെ റിപ്പോർട്ടിൽ ഉൾക്കൊള്ളുന്ന ഗൗരവമായ പ്രത്യാഘാതങ്ങളെ കുറിച്ച് നയങ്ങൾക്കു രൂപം നൽകുന്നവരെയും മാധ്യമങ്ങളെയും ജനങ്ങളെയും ധരിപ്പിക്കാനാണ് ഈ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കുന്നതെന്നു ഹിന്ദുപാക്‌ട് സ്ഥാപകൻ അജയ് ഷാ പറഞ്ഞു.
കമ്മീഷൻ ശുപാർശകൾ വിദേശനയ ചർച്ചകളിൽ മാത്രം ഒതുങ്ങുന്നില്ല എന്നും അവ സാധാരണ അമേരിക്കൻ ഹിന്ദുക്കളുടെയും അവരുടെ സ്ഥാപനങ്ങളുടെയും യുഎസിലെ അംഗീകാരബോധത്തിന്റെയും മേൽ സ്വാധീനം ചെലുത്താമെന്നും അജയ് ഷാ അഭിപ്രായപ്പെട്ടു.