
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഒരു പ്രധാന എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാൻ. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടുത്തം ഉണ്ടായതായി കുവൈറ്റ് അറിയിച്ചു. മിന അൽ-അഹ്മദി റിഫൈനറിയിൽ ആണ് ആക്രമണം ഉണ്ടായത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാണിത്. പ്രതിദിനം 730,000 ബാരൽ പെട്രോളിയം ഉൽപാദന ശേഷിയുണ്ട്. കുവൈറ്റ് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള കുന വാർത്താ ഏജൻസിയാണ് ആക്രമണം സ്ഥിരീകരിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം 20 ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് അറബ് രാഷ്ട്രങ്ങളുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണം ഇറാൻ ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ രാത്രിയിൽ ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി കേന്ദ്രത്തിലും സൗദി അറേബ്യയിലെ രണ്ട് റിഫൈനറികളിലും ഇറാൻ ആക്രമണം നടത്തിയിരുന്നു.